Wednesday, May 8, 2024
keralaNews

കേരളത്തില്‍ ഏറ്റവും കുറവ് ആന്റിബോഡി സാന്നിധ്യം…

കേരളത്തിന് കൂടുതല്‍ വാക്‌സീന്‍ നല്‍കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ഐസിഎംആറിന്റെ സിറോ സര്‍വെ റിപ്പോര്‍ട്ട്. കേരളത്തില്‍ കോവിഡിനെതിരായ ആര്‍ജിത പ്രതിരോധ ശേഷി നേടിയവര്‍ 44.4 ശതമാനം പേര്‍ മാത്രമാണെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എന്‍സിഡിസി ഡയറക്ടര്‍ തലവനായ 6 അംഗ സംഘം നാളെ കേരളത്തില്‍ എത്തും.ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണ് രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഐസിഎംആര്‍ സിറോ സര്‍വേ നടത്തിയത്. ഇതില്‍ ഏറ്റവും കുറവ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത് കേരളത്തില്‍. 44.4 ശതമാനം. ഇതിനര്‍ത്ഥം സംസ്ഥാനത്തെ 56 ശതമാനം പേരിലും വൈറസ് ബാധ ഉണ്ടായേക്കാമെന്നാണ്. രോഗം പടരാതിരിക്കാന്‍ വാക്‌സീനേഷന്‍ വേഗത്തിലാക്കണമെന്നും ഐ.സി.എം.ആര്‍ പഠനത്തില്‍ പറയുന്നു.മറ്റ് സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് പേരിലും ആന്റിബോഡി സാന്നിധ്യം ഉണ്ടെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. പട്ടികയില്‍ ഒന്നാമതുള്ള മധ്യപ്രദേശില്‍ 79 ശതമാനം പേരിലും ആന്റി ബോഡി കണ്ടെത്തി. രാജ്യത്തിന്നലെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്താന്‍ എന്‍സിഡിസി ഡയറക്ടര്‍ തലവനായ 6 അംഗ സംഘത്തെ അയക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി മന്ഡസുഖ് മാണ്ഡവ്യ അറിയിച്ചു. ആളുകളുടെ ഒത്തുചേരലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രോഗബാധ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ജനം യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. 24 മണിക്കൂറിനിടെ 43,509 കോവിഡ് രോഗികളും 640 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 38,465 പേര്‍ രോഗമുക്തരായി. ആകെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 4.03 ലക്ഷമായി ഉയര്‍ന്നു. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി റേറ്റ് 2.52 ശതമാനമാണ്. 45.07 കോടി ഡോസ് വാക്‌സീനാണ് ഇതുവരെ വിതരണം ചെയ്തത്.