Tuesday, May 14, 2024
keralaNews

ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി; ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയേക്കും

ശബരിമലയിലെ വരുമാനം കുറഞ്ഞതോടെ ദേവസ്വം ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളം മുടങ്ങാന്‍ സാധ്യത. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ 75 ശതമാനത്തോളം ശമ്പള-പെന്‍ഷന്‍ ഇനങ്ങളിലായാണ് നല്‍കുന്നത്. ശേഷിച്ച പണം ഉപയോഗിച്ചാണ് ക്ഷേത്രത്തിലെ നിത്യച്ചെലവുള്‍പ്പെടെ നടത്തുന്നത്. മണ്ഡല – മകരവിളക്ക് കാലത്തെ ചെലവ് കഴിഞ്ഞുള്ള തുക ഓരോ മാസത്തെ ശമ്ബളത്തിനും പെന്‍ഷനും വേര്‍തിരിച്ച് ബാങ്കില്‍ സ്ഥിരനിക്ഷേപമിടുകയാണ് പതിവ്.കഴിഞ്ഞ തീര്‍ഥാടന കാലയളവില്‍ 260 കോടിയായിരുന്നു വരുമാനം. ഒരു തീര്‍ഥാടനകാലം പൂര്‍ത്തിയാകുമ്പോള്‍ 60 കോടി രൂപയാണ് ബോര്‍ഡിന് ചെലവാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍നിന്ന് ഈ നവംബര്‍ വരെ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക നിക്ഷേപിച്ചിരുന്നു.എന്നാല്‍ ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ കുറഞ്ഞതോടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതാണ് ശമ്പള-പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയത്.
കഴിഞ്ഞ വൃശ്ചികം ഒന്നിന് നാലുകോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഇതേദിവസം 10 ലക്ഷം മാത്രമാണ് ലഭിച്ചത്. അയ്യായിരത്തോളം ജീവനക്കാരുള്ള ബോര്‍ഡിന്, ശമ്പളത്തിന് 30 കോടിയും പെന്‍ഷന് 10 കോടിയും വേണം. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 150 കോടി രൂപ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സഹായം ലഭിച്ചില്ലെങ്കില്‍ ശമ്പളവും പെന്‍ഷന്‍ വിതരണവും മുടങ്ങാനാണ് സാധ്യത. മംഗളം ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.