Saturday, May 4, 2024
keralaNews

കേരളത്തിലും കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നടപടികള്‍ തുടങ്ങി.

കേരളത്തിലും കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നടപടികള്‍ തുടങ്ങി. ആകെ 133 കേന്ദ്രങ്ങളാണ് കേരളത്തില്‍ വാക്സിനേഷനായി തയാറാക്കിയിട്ടുള്ളത്. പല ജില്ലകളില്‍ ഡി.എം.ഒമാരും ആശുപത്രി സൂപ്രണ്ടുമാരുമാണ് ആദ്യം വാക്സീന്‍ സ്വീകരിച്ചത്.

കൊവിഷീല്‍ഡ് ആണ് കേരളത്തില്‍ നല്‍കുന്നത്. 13,300 പേരാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ എടുക്കുക. വാക്സിന്‍ സ്വീകരിക്കുന്നത് കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരളത്തില്‍ ആദ്യ ഘട്ട കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കം ഉള്ളവരാണ്. വാക്സീന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ദിനം തന്നെ കുത്തിവയ്പ് എടുത്തത്. രണ്ടാം ഘട്ടത്തില്‍ വാക്സീന്‍ സ്വീകരിക്കേണ്ടവരുടെ പട്ടികയും സംസ്ഥാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറി.
ആശങ്ക വേണ്ടേ വേണ്ടെന്നാണ് വാക്സീന്‍ സ്വീകരിച്ച ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റംല ബീവി പ്രതികരിച്ചത്. പത്തനംതിട്ടയില്‍ ആദ്യ വാക്സിന്‍ ഡി.എം.ഒ എ എല്‍ ഷീജ സ്വീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വാക്സിന്‍ സ്വീകരിച്ചത് ജില്ലയിലെ മുതിര്‍ന്ന 5 ഡോക്ടര്‍മാരാണ്. കണ്ണൂരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീഷന്‍ ബാലസുബ്രഹ്‌മണന്‍ ആദ്യ ഡോസ് സ്വീകരിച്ചു. കൊച്ചിയില്‍ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പൊരിയപുരം വാക്സിന്‍ സ്വീകരിച്ചു.
തൃശ്ശൂരില്‍ ഡി.എഒ. ഡോ കെ.ജെ റീനയാണ് ആദ്യ വാക്സീന്‍ സ്വീകരിച്ചത്. പാലക്കാട് ഡി.എം.എ ഡോ പി കെ റീത്ത വാക്സീന്‍ സ്വീകരിച്ചു. ഡോക്ടര്‍ക്ക് നേരത്തെ കൊവിഡ് വന്ന് ഭേദമായതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ ടി എസ് അനീഷ് അടക്കമുള്ള മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ തന്നെ വാക്സീന്‍ കുത്തിവയ്പ്പെടുത്തു. ആലപ്പുഴയില്‍ ഡി.എ.ഒ അനിതാകുമാരിയും, ആര്‍.സി.എച്ച് ഓഫീസര്‍ ഡോക്ടര്‍ മോഹന്‍ദാസും, ഡോ വേണുഗോപാലും വാക്സീന്‍ കുത്തിവയ്പ്പെടുത്തു. മലപ്പുറം ജില്ലയില്‍ ഐ.എം.എയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ വിയു സീതി ആദ്യ വാക്സിന്‍ സ്വീകരിച്ചു.വാക്സീന്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഇത് വരെയുള്ള ചിട്ടയായ പ്രതിരോധ പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും മഹാമാരിയെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചുവെന്ന് ആരോഗ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. വാക്സീന്‍ വന്നതു കൊണ്ട് മാത്രം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി.കുത്തിവയ്പ് എടുത്ത്, നിരീക്ഷണവും കഴിഞ്ഞു ഇറങ്ങാന്‍ പരമാവധി ചെലവാകുന്നത് 45 മിനുട്ട് മാത്രമാണ്. വാക്സീന്‍ എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രണ്ടാം ഡോസ് ഉറപ്പാക്കിയാണ് വാക്‌സിന്‍ ഉപയോഗം ക്രമീകരിച്ചിട്ടുള്ളത്. വെയിസ്റ്റേജ് പരമാവധി കുറയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൈമസിലിലാണ് വാക്സിന്‍ കുത്തിവയ്ക്കുന്നത്.