Friday, May 3, 2024
indiakeralaNews

കേരളത്തിന് 13600 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

ദില്ലി: കേരളത്തിന് 13608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നല്‍കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചു. കേരളത്തിന്റെ ഹര്‍ജി പിന്‍വലിച്ചാലേ അനുമതി നല്‍കാനാകൂ എന്ന മുന്‍ നിലപാട് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്രം തിരുത്തി. 15000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്റെ നിര്‍ദ്ദേശത്തില്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ശമ്പളം നല്കാന്‍ തല്ക്കാലം പണമുണ്ട്. എന്നാല്‍ പെന്‍ഷന്‍, മറ്റാനുകൂല്യങ്ങള്‍, ക്ഷാമബത്ത എന്നിവ നല്കാന്‍ കഴിയാത്ത സാഹചര്യമാണ്. അടിയന്തരമായി 28000 കോടി രൂപ ഈ മാര്‍ച്ചില്‍ തന്നെ കടമെടുക്കാന്‍ അനുവദിക്കണമെന്നും കപില്‍ സിബല്‍ വാദിച്ചു. കേരളത്തിന് അവകാശമുള്ള പതിമൂവായിരത്തി അറുനൂറ്റിയെട്ട് കോടി രൂപ കടമെടുക്കാന്‍ അനുവാദം നല്കാമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് കേരളം നല്കിയ ഹര്‍ജി പിന്‍വലിക്കണം എന്ന ഉപാധി ശരിയില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വാനാഥന്‍ എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു. ഹര്‍ജി നല്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റു സംസ്ഥാനങ്ങളും കോടതിയില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇടക്കാല ഉത്തരവ് ഇറക്കരുത് എന്ന അറ്റോണി ജനറലിന്റെ നിര്‍ദ്ദേശം കോടതി സ്വീകരിച്ചു.