Thursday, May 9, 2024
keralaNews

കെഎസ്ആര്‍ടിസിയില്‍ സമരം തുടരുന്നു.

കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എഐടിയുസിയുടെ എംപ്‌ളോയീസ് യൂണിയനാണ് ഇന്ന് കൂടി പണിമുടക്ക് നീട്ടിയത്. സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു. അതേസമയം ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് ഇന്ന് പരമാവധി സര്‍വ്വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി സിഎംഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്താനാണ് നിര്‍ദ്ദേശം. ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാന്‍ യൂണിറ്റ് ഓഫീസര്‍മാരോട് സിഎം ഡി നിര്‍ദേശിച്ചു. സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സര്‍വ്വീസുകള്‍ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുന്‍കൂട്ടി നിയോഗിക്കണമെന്നുമാണ് നിര്‍ദ്ദേശം.2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. ഡയസ്‌നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയോതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍സി ഉത്തരവിറക്കി. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി വ്യക്തമാക്കി.