Tuesday, May 7, 2024
indiakeralaNews

കുരങ്ങുപനിക്കെതിര ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹി :കുരങ്ങുപനിക്കെതിര ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യുഎഇയിലും ചെക് റിപ്പബ്ലിക്കിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ആഫ്രിക്കയില്‍ നിന്നും എത്തിയ വനിതയ്ക്കാണ് യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത്. ബെല്‍ജിയത്തില്‍ നിന്ന് എത്തിയ വനിതയ്ക്കാണ് ചെക് റിപ്പബ്ലിക്കില്‍ രോഗം ബാധിച്ചത്.പരിശോധിച്ച മൂന്നില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ചെക് റിപ്പബ്ലിക് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. യുഎഇയില്‍ രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പര്‍ക്ക പട്ടിക പരിശോധിച്ചുവരികയാണെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്നും അധികൃതര്‍ അറിയിച്ചു.

19 രാജ്യങ്ങളിലായി 237 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യൂറോപ്പിലാണ് കൂടുതല്‍ പേര്‍ക്കും രോഗം ബാധിച്ചത്. കോവിഡ് വ്യാപനം പോലെ കുരങ്ങുപനി പടര്‍ന്നു പിടിക്കാന്‍ സാധ്യതയിലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. അതേസമയം, അസാധാരണ സാഹചര്യമാണെന്നും വ്യാപനത്തെക്കുറിച്ച് പഠിക്കുകയാണെന്നും കൂടുതല്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നല്‍കി.കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.