Sunday, May 5, 2024
keralaNews

കാട്ടുകൊമ്പന്‍ ‘പടയപ്പ’ ഇന്നലെ പഴം,പച്ചക്കറിക്കട തകര്‍ത്തു.

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസിനു മുന്നിലെത്തിയ കാട്ടുകൊമ്പന്‍ ‘പടയപ്പ’ ഇന്നലെ പഴം,പച്ചക്കറിക്കട തകര്‍ത്തു. മൂന്നാര്‍ ജിഎച്ച് റോഡില്‍ പെരുമ്പാവൂര്‍ ചെറുകുന്നം സ്വദേശി എം.സി.ഔസേപ്പ് നടത്തുന്ന കടയുടെ മുന്‍വശം തകര്‍ത്ത കാട്ടാന 6 പഴുത്ത വാഴക്കുലകളും ആപ്പിള്‍, മുന്തിരി, മാതളം എന്നിവയും തിന്നുതീര്‍ത്ത ശേഷം 25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കട തകര്‍ന്നതിന്റെ നഷ്ടം വേറെ.ഇത് ആറാം തവണയാണ് ഔസേപ്പിന്റെ കട തേടി പടയപ്പഎത്തുന്നത്. ഓരോ തവണയും കട തകര്‍ത്ത് പഴവും പച്ചക്കറിയും അകത്താക്കിയശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടുകയറുന്നതാണു പതിവ്. പുലര്‍ച്ചെ നാലിനായിരുന്നു ഇന്നലത്തെ വരവ്. ദേവികുളത്തുനിന്ന് വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തിരിച്ചയച്ചത്.2020ലാണ് ആന ആദ്യമായി ഈ കട നശിപ്പിച്ചത്. ഇതുവരെ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് ഔസേപ്പിനുണ്ടായത്. വനംവകുപ്പില്‍ നിന്ന് ആകെ ലഭിച്ച നഷ്ടപരിഹാരം 50,000 രൂപയും.അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്കു വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുകയാണ്. രാത്രി വൈകിയും എത്തുന്ന വാഹനങ്ങള്‍ക്ക് കാട്ടാനകള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. വനംവകുപ്പ് സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.