Sunday, April 28, 2024
keralaLocal NewsNews

കാഞ്ഞിരപ്പള്ളി സ്വത്ത് തര്‍ക്കം ;വെടിയേറ്റ മാതൃസഹോദരനും മരിച്ചു.

കാഞ്ഞിരപ്പള്ളി സ്വത്തിനെച്ചൊല്ലി സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ അനുജനും മാതൃസഹോദരനും വെടിയേറ്റു മരിച്ചു. ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാറക്കയം കരിമ്പനാല്‍ രഞ്ജു കുര്യന്‍ (50), മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരാണു കൊല്ലപ്പെട്ടത്.രഞ്ജുവിന്റെ ജ്യേഷ്ഠന്‍ ജോര്‍ജ് കുര്യനെ (52) അറസ്റ്റ് ചെയ്തു. തടസ്സം പിടിക്കുന്നതിനിടെയാണു മാത്യുവിനു വെടിയേറ്റത്. രഞ്ജു സംഭവസ്ഥലത്തും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന മാത്യു ഇന്നു പുലര്‍ച്ചെ 12.30നുമാണു മരിച്ചത്. ഇന്നലെ വൈകിട്ടു 4നു മണ്ണാറക്കയത്തെ കുടുംബവീട്ടിലാണു സംഭവം.

കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു.ഈ സ്ഥലത്തു വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതിയെന്നും ഇതെച്ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.