Thursday, May 9, 2024
keralaNews

വര്‍ക്കലയില്‍ അഞ്ച് പേരും മരിച്ചത് പുക ശ്വസിച്ചെന്ന് നിഗമനം

തിരുവനന്തപുരം :വര്‍ക്കലയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അഗ്‌നിരക്ഷാ സേന. ദുരന്തതീവ്രത കൂട്ടിയത് പുകയെന്നാണ് വിവരം. പുക ശ്വസിച്ചാകാം അഞ്ചുപേരും മരിച്ചതെന്നാണ് നിഗമനം. ആര്‍ക്കും കാര്യമായ പൊള്ളലേറ്റിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.എസി ഉപയോഗിച്ചതിനാല്‍ മുറികള്‍ പൂട്ടിയിരുന്നു. പുക കയറി ബോധം പോയതിനാല്‍ പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെത്തിയെന്നാണ് നിഗമനം. തീപിടിത്തമുണ്ടായത് മുറിയിലെ എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് സൂചന. മൂന്നു കിടപ്പുമുറികളിലെയും എസി കത്തിയ നിലയിലാണ്. മുറികളില്‍നിന്ന് തീ താഴെയുണ്ടായിരുന്ന ബൈക്കുകളിലേക്ക് പടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഉള്‍ഭാഗം പൂര്‍ണമായി കത്തിയ നിലയിലാണ്.
ഇന്നു പുലര്‍ച്ചെ 1.45നാണ് സംഭവം. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), മരുമകള്‍ അഭിരാമി (25), ഇളയമകന്‍ അഖില്‍ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂത്തമകന്‍ നിഹുലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു