Wednesday, May 8, 2024
keralaNews

കനത്ത മഴ: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. അതേസമയം, ഇടുക്കിയിലും കോട്ടയത്തും മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റം ഉണ്ടാകില്ല. ഇടുക്കി, കണ്ണൂര്‍ രണ്ട് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ തെക്കന്‍, മധ്യകേരളത്തില്‍ വ്യാപകമായും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളില്‍ രാത്രിയാത്രയും നിരോധിച്ചു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് പേര്‍ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയില്‍ തെങ്ങ് വീണ് ആദിവാസി സ്ത്രീ മരിച്ചു. തൃശ്ശൂര്‍ അരിപ്പാലത്ത് തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ഇരുവഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി സി.കെ.ഹുസൈന്‍ കുട്ടി എന്നയാളെ കാണാതായി.തോട്ടപ്പള്ളിയില്‍ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്. കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമായി. പലയിടത്തും വീടുകളില്‍ വെള്ളം കയറി. പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നതോടെ കോസ് വേകള്‍ മുങ്ങി. മരം വീണ് സംസ്ഥാനത്ത് വ്യാപക നാശ നഷ്ടമാണുണ്ടായത്.