Monday, May 13, 2024
keralaNews

കടയ്ക്കാവുരില്‍ അമ്മ, മകനെ പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ അമ്മയ്ക്ക് നീതി.

തിരുവനന്തപുരം:അമ്മ, മകനെ പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ കടയ്ക്കാവുരില്‍ അമ്മയ്ക്ക് നീതി. കേസില്‍ നിന്നും അമ്മയെ തിരുവനന്തപുരം പോക്സോ കോടതി കുറ്റവിമുക്തയാക്കി. കടക്കാവൂരില്‍ 13 കാരനായ മകനെ അമ്മ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിവാഹബന്ധം വേര്‍പ്പെട്ട ശേഷം ഭര്‍ത്താവായിരുന്നു പരാതി നല്‍കിയത്.കേസുമായി ബന്ധപ്പെട്ട് അമ്മയ്ക്കെതിരെ ചുമത്തപ്പെട്ട ആരോപണങ്ങള്‍ വ്യാജമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം പോക്സോ കോടതി ശരിവെയ്ക്കുകയായിരുന്നു. അമ്മയ്ക്കെതിരായ നിയമ നടപടികള്‍ അവസാനിപ്പിച്ചുകൊണ്ട് പോക്സോ കോടതി ഉത്തരവിറക്കുകയും ചെയ്തു.മകന്റെ മൊഴി വിശ്വസനീയമല്ലെന്നും വൈദ്യ പരിശോധനയില്‍ പീഡനത്തിന്റെ സൂചനയില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 13കാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വക്തിപരമായ വിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെ കൊണ്ട് കള്ളപ്പരാതി നല്‍കിയെന്നാണ് അമ്മയുടെ വാദം. ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയും കേസിലെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് സംശയമുണ്ടെന്നും അമ്മ പറഞ്ഞിരുന്നു.ജനുവരി ആദ്യ വാരമാണ് കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസ് പ്രകാരം 13 വയസുകാരന്റെ മാതാവ് അറസ്റ്റിലായത്. 17ഉം 13ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് യുവതിക്കുള്ളത്. ബി.എസ്.സി വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് ടെമ്പോ ക്ലീനര്‍ ആയ വ്യക്തി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നെങ്കിലും നിരന്തര പീഡനമായതോടെ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പെട്ടാണ് താമസം.യുവതിയും ഭര്‍ത്താവും തമ്മില്‍ കുടുംബ കോടതിയില്‍ വിവാഹമോചനം, കുട്ടികളുടെ അവകാശം, സ്വത്ത് സംബന്ധമായ വിഷയങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. ഇതിനിടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭര്‍ത്താവിനൊപ്പം കൊണ്ടുപോയി. ഇതിലൊരുകുട്ടിയുടെ മൊഴിയിലാണ് കേസും അറസ്റ്റും ഉണ്ടായത്.