Tuesday, May 7, 2024
keralaNewspolitics

ഓണസദ്യ മാലിന്യ കുപ്പയില്‍ തള്ളിയ സംഭവത്തില്‍ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിച്ചു

തിരുവനന്തപുരം: മാലിന്യ കുപ്പയില്‍ ഓണസദ്യ തള്ളിയ സംഭവത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിച്ചു. ഏഴ് സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ന്റ് ചെയ്ത നടപടിയും നാല് താല്‍ക്കാലിക തൊഴിലാളികളെ പുറത്താക്കിയ നടപടിയുമാണ് പിന്‍വലിച്ചത്. തൊഴിലാളികളുടെ വിശദീകരണം കേട്ട ശേഷമാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ തീരുമാനം.മാലിന്യക്കുപ്പയില്‍ ഓണസദ്യ തള്ളിയതിന്റെ പേരില്‍ ശുചീകരണ തൊഴിലാളികള്‍ക്കെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്ത് നല്‍കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വിരുദ്ധാഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവരെ ജോലിയില്‍ നിന്ന് പുറത്താക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ജോലിയെല്ലാം നേരത്തെ തീര്‍ത്തിട്ടും ഓണാഘോഷത്തിന് തൊട്ടു മുമ്പ് അറവുമാലിന്യം പെറുക്കാന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു ശനിയാഴ്ച സിഐടിയു തൊഴിലാളികള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിഷേധിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേര്‍ക്ക് കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നായിരുന്നു ന്യായീകരണം. എന്നാല്‍, യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെട്ടത്. സംഭവത്തില്‍ നഗരസഭ ജീവനക്കാര്‍ കുറ്റക്കാരാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ജീവനക്കാര്‍ ഓണസദ്യ എയറോബിക് ബിന്നിലേക്ക് തട്ടി കളയുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഹെല്‍ത്ത് സൂപ്പര്‍വൈസറോട് ആവശ്യപ്പെടുകയായിരുന്നു.