Tuesday, May 14, 2024
Local NewsNews

എരുമേലിയില്‍ കരാറുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് പുതിയ കെട്ടിട നിര്‍മ്മാണം പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

എരുമേലി:എരുമേലി ഇടത്താവളം പദ്ധതിയുടെ ഭാഗമായി കിഫ് ബിയുടെ ധനസഹായത്തോടെ എരുമേലി ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നിലച്ചതിന് കാരണം കരാറുകാര്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. അനന്തഗോപന്‍ പറഞ്ഞു .14 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി 10 കോടി രൂപയാണ് ബോര്‍ഡ് കരാറുകാന് നല്‍കിയത്. നിര്‍മ്മാണം ഏല്പിച്ച എംബിസിസി എന്ന ഏജന്‍സി കെട്ടിടത്തിന്റെ നിര്‍മ്മാണം ഉപകരാറുകാരനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രധാന കരാറുകാരന്‍ ഉപകരാറുകാരന് പണം നല്‍കാത്തതാണ് നിര്‍മ്മാണം നിലയ്ക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ കെട്ടിട നിര്‍മ്മാണം തുടങ്ങിയെങ്കിലും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത അന്ന് തന്നെ പദ്ധതിയുടെ നിര്‍മ്മാണം നിലക്കുകയായിരുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ശബരിമല തീര്‍ത്ഥാടന കാലത്ത് ലക്ഷക്കണിന് തീര്‍ത്ഥാടകര്‍ വിരിവയ്ക്കുന്ന നാലോളം ഷെല്‍ട്ടറുകള്‍, വിഐപികള്‍ അടക്കം ക്ഷേത്രത്തിലെ ജീവക്കാര്‍ താമസിച്ചിരുന്ന കെട്ടിടവുമാണ് പൊളിച്ചു മാറ്റിയാത്. പാര്‍ക്കിംഗ്, ഡോര്‍മെറ്ററി മുറികള്‍, ശൗചാലയം, ഹാള്‍, മെസ്, 16 മുറികള്‍, പാര്‍ക്കിംഗ്, തുടങ്ങിയവ നിര്‍മ്മിക്കാനായി 14 കോടി രൂപയാണ് കിഫ്ബി നല്‍കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ശബരിമല തീര്‍ത്ഥാടനത്തിന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കുമെന്നും കഴിഞ്ഞ ഏപ്രില്‍ 18 ന് നിര്‍മ്മാണത്തിന് തറക്കല്ല് ഇട്ട ദേവസ്വം മന്ത്രി പറഞ്ഞിരുന്നു. പദ്ധതിയുടെ നിര്‍മാണ മേഖല ചുറ്റും ഷീറ്റ് കൊണ്ടും കെട്ടി മറച്ചതിനാല്‍ നിര്‍മ്മാണം സംബന്ധിച്ച് നാട്ടുകാര്‍ക്കുപോലും വിവരമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ശബരിമല തീര്‍ത്ഥാടകരെ ദുരിതത്തിലേക്ക് തള്ളിവിട്ട് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രതിസന്ധി കരാറുകാരുടെ തലയില്‍ കെട്ടിവച്ച് ദേവസ്വം ബോര്‍ഡ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.