Friday, May 10, 2024
keralaNews

ഉണ്ണി പി രാജന്‍ പി ദേവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പോലീസ്.

ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും നടനുമായ ഉണ്ണി പി രാജന്‍ പി ദേവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പോലീസ്. പ്രിയങ്ക തൂങ്ങി മരിക്കുന്നതിന് തൊട്ടുമുന്‍പും ഉണ്ണിയോട് ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തി. ഉണ്ണിയുടെ അമ്മ ശാന്തമ്മയ്ക്കും ഉപദ്രവത്തില്‍ പങ്കുണ്ടെന്ന് പ്രിയങ്ക പറഞ്ഞിരുന്നതായി പ്രിയങ്കയുടെ അമ്മ ജയ വ്യക്തമാക്കിയിരുന്നു. ഉണ്ണിയുടെ അമ്മ നിലവില്‍ കൊറോണ ബാധിതയാണ്. നെഗറ്റീവായാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പ്രിയങ്ക തൂങ്ങി മരിക്കുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് രണ്ട് തവണ ഉണ്ണിയോട് ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഈ ഫോണ്‍ വിളിയില്‍ ഉണ്ടായിരുന്നതാകാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കരുതുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഉണ്ണിയും പ്രിയങ്കയും പ്രണയിച്ച് വിവാഹിതരാകുന്നത്. എന്നാല്‍ പ്രിയങ്കയുടെ കുടുംബപശ്ചാത്തലത്തെ കുറ്റപ്പെടുത്തിയും പണം ആവശ്യപ്പെട്ടും മാസങ്ങളായി നടന്ന മാനസിക-ശാരീരിക ഉപദ്രവമാണ് പ്രിയങ്കയുടെ മരണത്തിലെത്തിയതെന്നാണ് ഉണ്ണിയെ ചോദ്യം ചെയ്തതോടെ വ്യക്തമായത്.പീഡനമെല്ലാം ഉള്ളിലൊതുക്കി അങ്കമാലിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചത് പത്താം തിയതി നടന്ന ഉപദ്രവമാണെന്നാണ് പോലീസ് നിഗമനം. അന്ന് മര്‍ദ്ദിച്ചവശയാക്കിയ ശേഷം രാത്രി മുഴുവന്‍ വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി. ഇതിന്റെ തെളിവായി മര്‍ദ്ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും ചീത്തവിളിക്കുന്നതിന്റെ ശബ്ദരേഖയും ആത്മഹത്യ ചെയ്യും മുന്‍പ് പ്രിയങ്ക പോലീസിന് കൈമാറിയിരുന്നു. ഇതും നിര്‍ണായക തെളിവാകും.