Sunday, May 5, 2024
Newsworld

ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം ആരംഭിച്ചു

ഗാസ: ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണത്തിന് ഗാസയില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചു. നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ പ്രഹരശേഷി കൂടിയ ബോംബുകള്‍ ഉപയോഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഹമാസിനെതിരെ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനമുപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.   ദൃശ്യങ്ങള്‍ ഇസ്രായേലി വ്യോമസേന ഞായറാഴ്ച പുറത്തുവിട്ടു. ആദ്യമായിട്ടാണ് അയണ്‍ സ്റ്റിംഗ് സംവിധാനം യുദ്ധത്തില്‍ ഉപയോഗിക്കുന്നത്. വടക്കന്‍ ഗാസയില്‍ അവശേഷിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ ഞായറാഴ്ചയും ഇസ്രയേല്‍ നിര്‍ദേശിച്ചു. ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ മുപ്പതോളം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെ 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് പറഞ്ഞു. ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ബോംബാക്രമണം തുടരുകയാണ്. ഗാസയില്‍ മരിച്ചവരുടെ എണ്ണം 4,651 ആയും പരുക്കേറ്റവരുടെ എണ്ണം 14,245 ആയും ഉയര്‍ന്നതിനിടെയാണ് അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുള്ള ആക്രമണം.