Sunday, April 28, 2024
indiaNewspoliticsworld

ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാന്റെ കത്ത്

ദില്ലി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹ്ബാസ് ഷെരീഫിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തിന് മറുപടിയിലാണ് ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് . ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനവും ഐക്യവും ആഗ്രഹിക്കുന്നതായും അറിയിച്ചു.

അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട് ഇമ്രാന്‍ ഖാന്‍ പടിയിറങ്ങിയതോടെയാണ് ഷഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് മോദി അദ്ദേഹത്തിന് ആശംസാ സന്ദേശമയച്ചത്. കശ്മീര്‍ പ്രശ്‌നത്തിലും ഭീകരാക്രമണത്തിനെതിരായ പോരാട്ടങ്ങളിലും സമാധാനപരമായ തീര്‍പ്പ് ആഗ്രഹിക്കുന്നതായും അദ്ദേഹം നേരത്തേ പ്രതികരിച്ചിരുന്നു

ഇന്ത്യയുമായി നല്ല ബന്ധത്തിന് കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ദാരിദ്ര്യ നിര്‍മാജനത്തിനായി ഇരു രാജ്യങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയെന്ന നിലയില്‍ ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം വേതനം 25,000 രൂപയായി ഉയര്‍ത്തുന്നതായി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.

ഏപ്രില്‍ ഒമ്പത് ശനിയാഴ്ച രാവിലെ ചേര്‍ന്ന പാകിസ്ഥാന്‍ ദേശീയ അംസ്ലബിയില്‍ 14 മണിക്കൂറോളം നീണ്ട തര്‍ക്കത്തിന് ഒടുവിലാണ് ദേശീയ അംസബ്ലിയുടെ അധോസഭ ഇമ്രാന്‍ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്.

സംയുക്ത പ്രതിപക്ഷ അംഗങ്ങളുടെ നേതാക്കളുടെ കഠിനമായ പരിശ്രമവും അള്ളാഹുവിന്റെ അനുഗ്രഹവും കാരണമാണ് അസാധാരണ പ്രതിസന്ധിയിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനായതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു.

പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ പുറത്താക്കുന്നതെന്നും ഇത് ചരിത്രത്തില്‍ ഇടം നേടുന്ന ദിവസമാണെന്നും പറഞ്ഞ ഷെഹബാസ് ജനങ്ങളുടെ സന്തോഷം സാമ്പത്തിക സൂചികകളില്‍ കൂടി പ്രകടമാകുമെന്ന് പാകിസ്ഥാന്‍ രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധന ചൂണ്ടിക്കാട്ടി വ്യക്തമാക്കിയിരുന്നു.