Monday, May 6, 2024
keralaNewsObituary

ആറ് വര്‍ഷത്തെ പ്രണയം വൈരാഗ്യമായി മാറി തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി

പാലക്കാട് : ആറ് വര്‍ഷത്തോളം സൂര്യപ്രിയയും – സുജീഷും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ സൂര്യപ്രിയ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സുജീഷ് കരുതി. ഇതോടെ ഇരുവരും തര്‍ക്കത്തിലായി. തനിക്ക് ആരുമായും ബന്ധമില്ലെന്ന് സൂര്യപ്രിയ പറഞ്ഞെങ്കിലും അത് വിശ്വസിക്കാന്‍ യുവാവ് തയ്യാറായില്ല. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ സുജീഷ് യുവതിയുടെ വീട്ടില്‍ എത്തി.

ഈ സമയം അമ്മ ഗീതയും മുത്തച്ഛന്‍ മണിയും വീട്ടിലുണ്ടായിരുന്നില്ല. വീണ്ടും തര്‍ക്കമുണ്ടായതോടെ സൂര്യപ്രിയ കൈയിലെവളകള്‍ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ സുജീഷ് യുവതിയെ വീട്ടിലുണ്ടായിരുന്ന തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
ആരും ഇല്ലാത്ത സമയത്ത് വീട്ടില്‍ കയറി കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് വര്‍ഷങ്ങളോളം നീണ്ടുനിന്ന ഇവരുടെ പ്രണയത്തെ ഇല്ലാതാക്കിയതും, യുവതിയുടെ കൊലയ്ക്ക് കാരണമായതും.

സൂര്യപ്രിയ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം സുജീഷ് ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. ”ഞാന്‍ എന്റെ പെണ്ണിനെ കൊന്നു” എന്നാണ് സുജീഷ് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കോന്നൂരിലെ സൂര്യ പ്രിയയുടെ വീട്ടിലേക്ക് പോയി. പോലീസ് വാഹനം വീട്ടില്‍ എത്തിയപ്പോഴാണ് സമീപവാസികള്‍ പോലും സൂര്യപ്രിയ മരിച്ച വിവരം അറിയുന്നത്.