Sunday, May 5, 2024
keralaNews

ആയുധങ്ങള്‍ കേരളത്തിലേക്ക് ഒഴുകുന്നു; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര ഇന്റലിജന്‍സ്

ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമായതോടെ കേരളത്തിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നു. ശ്രീലങ്കന്‍ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ സ്ഫോടനത്തിന് പിന്നാലെ കേരളത്തിലേക്ക് വലിയ തോതില്‍ ആയുധങ്ങള്‍ വരുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാന പോലീസിന് വിവരം നല്‍കിയിരുന്നു. ഇത് പാടേ അവഗണിച്ച സര്‍ക്കാര്‍ പരിശോധനകള്‍ ഒന്നും തന്നെ നടത്തിയില്ല. ബീഹാറിലെ മങ്കര്‍ ജില്ലയില്‍ നിന്നും, വടക്ക് കിഴക്കന്‍ യുപിയില്‍ നിന്നും കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുധക്കടത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് മങ്കര്‍ ജില്ലയിലാണ്. എന്‍ഐഎയും, ബീഹാര്‍ പോലീസും അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ മങ്കറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത് തുടരുകയാണ്. ഏതാനും നാളുകള്‍ക്ക് മുമ്ബ് മങ്കര്‍ ജില്ലയിലെ തൗഫിര്‍ ഡയറ മേഖലയിലെ ഏഴ് മിനി ഗണ്‍ഫാക്ടറികള്‍ ബീഹാര്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്ന് പതിവായി ആയുധങ്ങള്‍ കേരളത്തിലേക്ക് കടത്തിയതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്‍എസ്ജി കമാന്‍ഡോകള്‍ അടക്കം ഉപയോഗിക്കുന്ന 9 എം.എം പിസ്റ്റളുകള്‍ അടക്കം ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. എ.കെ 47 തോക്കുകളുടെ പതിപ്പുകളും ഇവിടെ രഹസ്യമായി നിര്‍മ്മാണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോതമംഗലത്ത് മാനസ എന്ന പെണ്‍കുട്ടി വെടിയേറ്റു മരിച്ച സംഭവത്തില്‍ കൊലയാളി രഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.

കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന സംഘങ്ങളെല്ലാം ഭീകര സംഘടനകളുടെ ഭാഗമായിട്ടുള്ളവരാണ്. മത്സ്യവുമായി എത്തുന്ന വാഹനങ്ങളില്‍ പോലും ആയുധങ്ങള്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. ആയുധക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം എത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല.