Sunday, May 19, 2024
keralaNews

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം : തലയിലും ദേഹത്തും ആഴത്തില്‍ മുറിവ്

കൊച്ചി :കാക്കനാട് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ഫ്‌ലാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്.സജീവ് ഉള്‍പ്പെടെ 5 യുവാക്കള്‍ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയോടു ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്റ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ഒപ്പം താമസിച്ചിരുന്ന ഒരു യുവാവിനെ കാണാതായിട്ടുണ്ട്. കാക്കനാട് ഇടച്ചിറയിലെ 20 നിലകളിലുള്ള ഒക്‌സോണിയ ഫ്‌ലാറ്റിലാണു സംഭവം.

ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു വരിഞ്ഞു മുറുക്കി പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ ആള്‍ കൊലപാതകം നടത്തി കടന്നു കളഞ്ഞെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യം നിര്‍വഹിച്ചു കടന്നുകളഞ്ഞെന്നു കരുതുന്ന യുവാവിന്റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്റെ ഫോണെന്നു സംശയമുണ്ട്.ഇന്നലെ ഉച്ചവരെ ഈ ഫോണില്‍ നിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താന്‍ സ്ഥലത്തില്ലെന്ന സന്ദേശം വരുന്നുണ്ടായിരുന്നു. വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പര്‍വൈസര്‍). സഹോദരന്‍: രാജീവ് കൃഷ്ണന്‍.