Friday, April 26, 2024
keralaNewsObituary

തലശ്ശേരി ഇരട്ടക്കൊലപാതകം: 3 പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: തലശേരിയില്‍ ലഹരി വില്‍പന ചോദ്യം ചെയ്തതിന് ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. തലശ്ശേരി സ്വദേശികളായ ജാക്ക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചില്‍ തുടരുന്നു.ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയില്‍ പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് മൂവര്‍ക്കും കുത്തേല്‍ക്കുന്നത്. ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് മരിച്ചത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ലഹരി വില്‍പ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തര്‍ക്കവുമാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഷമീറിന്റെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബിനും സംഘര്‍ഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ലഹരി വില്‍പ്പന സംഘത്തില്‍പ്പെട്ട ജാക്‌സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ലഹരി വില്‍പന ചൊദ്യം ചെയ്ത ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സണ്‍ മര്‍ദിച്ചിരുന്നു. ഇവര്‍ തമ്മില്‍ വാഹനം വിറ്റ പണം സംബന്ധിച്ച തര്‍ക്കവുമുണ്ടായിരുന്നു. മകനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഒത്തൂതീര്‍പ്പിന് എന്ന നിലയിലാണ് ജാക്‌സണും സംഘവും ഖാലിദിനേയും മറ്റും റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടയില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ജാക്‌സണ്‍ ഖാലിദിനെ കുത്തി. തടയാന്‍ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേറ്റു. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്.