Friday, May 3, 2024
indiaNewspolitics

രാജ്യസഭയിലും മേധാവിത്വം ഉറപ്പിച്ച് എന്‍.ഡി.എ ; ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ അംഗസംഖ്യയിലേക്ക് കോണ്‍ഗ്രസ്.

രാജ്യസഭയിലും മേധാവിത്വം ഉറപ്പിച്ച് എന്‍.ഡി.എ. ഉത്തര്‍പ്രദേശിലെ 11ഉം ഉത്തരാഖണ്ഡിലെ ഒന്നും രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ഉള്‍പ്പെടെ ഒമ്പത് ബി.ജെ.പി അംഗങ്ങള്‍ കൂടി രാജ്യസഭയിലെത്തിയതോടെയാണ് എന്‍.ഡി.എയുടെ അംഗബലം 100 കടന്നത്.

അതേസമയം ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ അംഗസംഖ്യയിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങുകയും ചെയ്തു. 242 അംഗ രാജ്യസഭയില്‍ 38 അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. എന്‍.ഡി.എ സഖ്യത്തിലെ ബി.ജെ.പിക്ക് 92 അംഗങ്ങളാണ് ഇപ്പോള്‍ രാജ്യസഭയിലുള്ളത്. എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവിന് അഞ്ച് അംഗങ്ങളുമുണ്ട്. കൂടാതെ എന്‍.ഡി.എ ഘടക കക്ഷികളായ ആര്‍.പി.ഐ അത്തേവാലെ, അസം ഗണ പരിഷത്ത്, മിസോ നാഷനല്‍ ഫ്രണ്ട്, നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗ പീപ്പിള്‍സ് ഫ്രണ്ട്, പട്ടാളി മക്കള്‍ കക്ഷി, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയവക്ക് ഓരോ സീറ്റ് വീതവുമുണ്ട്.
ഇതോടെ രാജ്യസഭയില്‍ എന്‍.ഡി.എയുടെ അംഗസംഖ്യ 104 ആയി ഉയര്‍ന്നു. നാല് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ പിന്തുണയും ലഭിക്കും. രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ 121 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം.

നിര്‍ണായക ഘട്ടങ്ങളില്‍ ബില്ലുകള്‍ പാസാക്കുന്നതിനായി എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി എന്നീ പാര്‍ട്ടികളുടെ ഒമ്പത് വീതം അംഗങ്ങളുടെയും ടി.ആര്‍.എസിന്റെ ഏഴ് അംഗങ്ങളുടെയും വൈ.എസ്.ആര്‍.സി.പിയുടെ ആറംഗങ്ങളുടെയും പിന്തുണ രാജ്യസഭയില്‍ എന്‍.ഡി.എക്ക് ലഭിക്കാറുണ്ട്. വിഷയത്തിെന്റ അടിസ്ഥാനത്തിലാണ് ഈ പാര്‍ട്ടികള്‍ എന്‍.ഡി.എക്ക് പിന്തുണ നല്‍കാറുള്ളത്. ഭൂരിപക്ഷം കൈയാളുന്നില്ലെങ്കിലും സുപ്രധാന ബില്ലുകള്‍ ഏകപക്ഷീയമായി എന്‍.ഡി.എക്ക് ഇതോടെ പാസാക്കിയെടുക്കാന്‍ കഴിയും.

കേന്ദ്രമന്ത്രിക്ക് പുറമെ ബി.ജെ.പിയുടെ നീരജ് ശേഖര്‍, അരുണ്‍ സിങ്, ഗീത ശാക്യ, ഹരിദ്വാര്‍ ദുബെ, ബ്രിജ്‌ലാല്‍, ബി.എല്‍. വര്‍മ, സീമ ദ്വിവേദി തുടങ്ങിയവരും സമാജ്‌വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവും ബി.എസ.പിയുടെ രാംജി ഗൗതവുമാണ് രാജ്യസഭയിലെത്തിയത്. നവംബര്‍ 25 മുതല്‍ 2026 നവംബര്‍ 24 വരെയാണ് പുതിയ അംഗങ്ങളുടെ കാലാവധി.