Saturday, May 18, 2024
keralaNews

പേട്ട കൊലക്കേസ്; അനീഷിന്റെ ‘കൊലയ്ക്ക് തൊട്ടുമുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചു’

തിരുവനന്തപുരം; അനീഷ് കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതായി തെളിവുകള്‍. മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന അനീഷിന്റെ കുടുംബത്തിന്റെ ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്. പേട്ട ചായക്കൂടി റോഡിലെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ 19 കാരനായ അനീഷ് കുത്തേറ്റ് കൊല്ലപ്പെടുന്നത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണെന്നാണ് പേട്ട പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. ഇതിന് തൊട്ടു മുന്‍പ് 3.20ന് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെണ്‍സുഹൃത്തിന്റെ അമ്മയും പ്രതി സൈമണ്‍ ലാലന്റെ ഭാര്യയുമായ ആശ ഫോണ്‍ ചെയ്തതായും തെളിവ്. ഉറക്കത്തിലായിരുന്ന ഡോളി കോള്‍ എടുത്തില്ലെന്ന് ഇതില്‍ വ്യക്തമാണ്. 4.22 നും 4.27 നും ഇതേ നമ്പറില്‍ നിന്ന് വീണ്ടും കോള്‍ വന്നു. 4:29 ന് ആശയെ തിരിച്ചുവിളിച്ച ഡോളി മകനെക്കുറിച്ച് തിരക്കി. പോലീസില്‍ അന്വേഷിക്കണമെന്ന മറുപടിയാണ് ആശ നല്‍കിയതെന്ന് ഡോളി പറയുന്നു.

ആശയും മകളും അനീഷും ചേര്‍ന്ന് തലേന്ന് നഗരത്തിലെ മാളില്‍ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തില്‍ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിന്റെ തെളിവുകള്‍ കൊല നടന്ന വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയ അനീഷിന്റെ മൊബൈല്‍ ഫോണ്‍ ഉണ്ടെന്നും കുടുംബം പറയുന്നു. ഈ വാദം കാര്യമായി എടുക്കുന്നില്ലെങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. കൊല നടക്കുന്നതിനും മുന്‍പും പിന്‍പും കേസുമായി ബന്ധപ്പെട്ടവര്‍ നടത്തിയ മുഴുവന്‍ ഫോണ്‍ കോളുകളും ഇതിന്റെ ഭാഗമായി പോലീസ് പരിശോധിക്കുന്നുണ്ട്.