Tuesday, April 30, 2024
keralaNewsObituaryUncategorized

വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം : പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാതെ വന്ന പാറശാല ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തി കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടില്‍ കൊണ്ടുപോയി ഇന്ന് തെളിവെടുക്കും. തുടര്‍ന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നീക്കം.
ഇന്നലെ എട്ട് മണിക്കൂര്‍ നീണ്ട ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് യുവതി സ്വന്തം കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. കൊടും ക്രിമിനലുകളെ പോലെ ആസൂത്രിത നീക്കത്തിലൂടെയാണ് ഗ്രീഷ്മ ഷാരോണിനെ ഇല്ലാതാക്കിയത്. നിരന്തരം ജ്യൂസ് കൊടുത്ത് ഗ്രീഷ്മ ഷാരോണിനെ പരീക്ഷിക്കുമായിരുന്നു. എന്നാല്‍ ജ്യൂസില്‍ വിഷം കലര്‍ത്തിയാല്‍ രുചി മനസിലാവുമെന്ന് വ്യക്തമായതോടെ ഇത് കഷായത്തിലേക്ക് മാറ്റുകയായിരുന്നു. അതിനായി അമ്മ കുടിക്കുന്ന കഷായം താന്‍ കുടിക്കുന്ന കഷായമാക്കി അവതരിപ്പിക്കുകയും ഇത് കുടിച്ച് നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇത് കുടിച്ചതോടെ ഷാരോണിന്റെ ആരോഗ്യസ്ഥിതി മോശമായി. വിഷം പെട്ടെന്ന് ഫലിച്ചതാണ് എല്ലാം കുഴപ്പിച്ചത്. പക്ഷേ അഭിനയം നിര്‍ത്താന്‍ ഗ്രീഷ്മ അപ്പോഴും തയ്യാറായില്ല. അവസാന നിമിഷം വരെ പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഗ്രീഷ്മ ഉറച്ചുനിന്നു. എന്നാല്‍ എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് 22 കാരിയായ യുവതി കുറ്റം സമ്മതിച്ചത്. ഷാരോണിനെ തന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത് എന്നാണ് ഗ്രീഷ്മയുടെ മൊഴി.