Saturday, May 4, 2024
keralaNews

പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി.

പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി.രാവിലെ 7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഇവരുടെ സഹോദരി ഉത്രജയുടെ വരന് വിദേശത്തായതിനാല്‍ കല്യാണം പിന്നീടാണ് നടക്കുക.നാലുപേരുടെയും പൊന്നാങ്ങള ഉത്രജന്‍ ചടങ്ങുകള്‍ നടത്തി. ഒറ്റപ്രസവത്തില്‍ ജനിച്ചവരാണ് ഈ അഞ്ചു മക്കളും.അഞ്ചു മക്കള്‍ക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച തന്നെ ഗുരുവായൂരിലെത്തിയിരുന്നു. സ്വര്‍ണത്തള കാണിക്കയായി നല്കി. ‘കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണന് തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റി വളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന്‍ തന്നെ.’ ക്ഷേത്രസന്നിധിയില്‍ പഞ്ചരത്‌നങ്ങളെ ചേര്‍ത്തുപിടിച്ച് അമ്മ പറഞ്ഞു.

തിരുവനന്തപുരം പോത്തന്‍കോട് പ്രേംകുമാര്‍-രമാദേവി ദമ്പതിമാര്‍ക്ക് 1995 നവംബര്‍ 18-നാണ് അഞ്ചുപേരും ജനിച്ചത്. വൃശ്ചികമാസത്തിലെ ഉത്രം നാളില്‍ പിറന്നതുകൊണ്ട് അവര്‍ക്ക് സാമ്യമുള്ള പേരുകളിട്ടു. ഇവര്‍ കുട്ടികളായിരിക്കേ പ്രേംകുമാര്‍ മരിച്ചു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് രമാദേവി അഞ്ചുപേരെയും വളര്‍ത്തി വലുതാക്കി. അഞ്ചുപേരും പഠിച്ച് ജോലി നേടുകയും ചെയ്തു.

ഫാഷന് ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെബി മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്‌നീഷ്യ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി വിനീതും താലികെട്ടി. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്‌നീഷ്യ ഉത്രജയുടെ വരന് പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്‌നീഷ്യന്‍ തന്നെയാണ്.