ഓര്‍ത്തോഡോക്‌സ് -യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ കരട് ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍..
ഓര്‍ത്തോഡോക്‌സ് -യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസിന്റെ അധ്യക്ഷതയില്‍ ഉള്ള സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ കരട് ബില്ല് തയ്യാറാക്കി. ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ ഭൂരിപക്ഷം ആര്‍ക്ക് എന്ന് നോക്കി ഉടമസ്ഥാവകാശം തീരുമാനിക്കണം എന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭൂരിപക്ഷം നിശ്ചയിക്കാന്‍ റഫറണ്ടം നടത്തണം എന്നും മലങ്കര പള്ളികളുടെ ഉടമസ്ഥ അവകാശവും വിശ്വാസവും സംരക്ഷിക്കുന്നതിന് ഉള്ള ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉള്ള മൂന്ന് അംഗ അതോറിറ്റി ആണ് റഫറണ്ടം നടത്തേണ്ടത്. അതോറിറ്റിയില്‍ ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിഭാഗങ്ങളിലെ ഓരോ അംഗങ്ങള്‍ ഉണ്ടാകണം. സഭകള്‍ അതോറിറ്റിയിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക കൈമാറിയില്ല എങ്കില്‍ സര്‍ക്കാരിന് നേരിട്ട് നിയമിക്കാം. അതോറിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കും ബാധകം ആയിരിക്കും.ഉടമസ്ഥാവകാശം സംബന്ധിച്ച പരാതി ഉയര്‍ന്നാല്‍ പള്ളിയില്‍ തങ്ങള്‍ക്ക് ആണ് ഭൂരിപക്ഷം എന്ന് വ്യക്തമാക്കി സഭാ വിശ്വാസികള്‍ക്ക് ജില്ലാ മജിസ്ട്രേറ്റിന് കത്ത് നല്‍കാം. പരാതിയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം റഫറണ്ടത്തിന് ആയി അതോറിറ്റിക്ക് കൈമാറണം എന്നാണ് ബില്ലിലെ വ്യവസ്ഥ. റഫറണ്ടം കഴിയുന്നത് വരെ ഒരു പള്ളികളില്‍ നിന്നും ആരെയും ഒഴിപ്പിക്കരുത് എന്നും കരട് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2017 ല്‍ സുപ്രീം കോടതി പുറപ്പടിവിച്ച വിധി പ്രകാരം 1934 ലെ സഭാ ഭരണഘടന പ്രകാരം ആണ് പള്ളികളില്‍ ഭരണം നടക്കേണ്ടത് . എന്നാല്‍ സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്യപ്പെടാത്ത രേഖ ആയതിനാല്‍, അത് ഉപയോഗിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് കരട് ബില്ല് ചൂണ്ടിക്കാട്ടുന്നു. വിശ്വാസികള്‍ നല്‍കുന്ന പണവും സംഭാവനകളും കൊണ്ടാണ് പള്ളികളുടെ ആസ്തികളും സ്ഥലവും വാങ്ങിയത്. 2017 ലെ സുപ്രീം കോടതി വിധിക്ക് ശേഷവും മലങ്കര സഭയുടെ ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ക്ക് ഇടയില്‍ തര്‍ക്കം തുടരുക ആണ്. ആചാരങ്ങള്‍ സംബന്ധിച്ച തര്‍ക്കവും തുടരുന്നു. ഇത് ഗുരുതരമായ ക്രമസമാധാന പ്രശനങ്ങള്‍ക്ക് വഴിവയ്ക്കുകയാണ് എന്നും ബില്ലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.