Thursday, May 9, 2024
keralaNews

പണം നഷ്ടമായത് മാവേലിക്കര സ്വദേശിയായ അധ്യാപിക്ക്

ആലപ്പുഴ: മാവേലിക്കര സ്വദേശിയായ അധ്യാപികയുടെ പക്കല്‍ നിന്നും 1,34,986 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത ബീഹാര്‍ സ്വദേശികള്‍ പിടിയില്‍. സൂരജ് കുമാര്‍ (23), അമന്‍ കുമാര്‍ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അധ്യാപികയുടെ മൊബൈല്‍ ഫോണിലേക്ക് എസ് ബി ഐ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതായി എസ് എം എസ് വന്നിരുന്നു. കൂടാതെ പിന്‍ കാര്‍ഡ് ബന്ധിപ്പിക്കുവാന്‍ നിര്‍ദ്ദേശിച്ച് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്തു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് അല്‍പ്പ സമയത്തിനകം അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അധ്യാപികയുടെ പരാതിയില്‍ മാവേലിക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതോടെയാണ് പ്രതികള്‍ വലയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ട പണം റിലയന്‍സ് റീട്ടയില്‍ ഇന്റര്‍നെറ്റ് പര്‍ച്ചേസ് വഴി 1.10 ലക്ഷം രൂപ വിലയുള്ള സാംഗ്‌സങ്ങ് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനും, ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി ബിഹാറിലെ പാറ്റ്‌നയിലുള്ള അക്കൗണ്ടിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തതായും പൊലീസ് മനസിലാക്കി. അന്വേഷണ സംഘം രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബിഹാറിലെ പാറ്റ്‌നയില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. കഴിഞ്ഞ നാലിന് പട്‌ന പിര്‍ബാഹോര്‍ പൊലീസിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പട്‌ന ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് ഓര്‍ഡര്‍ വാങ്ങിയ ശേഷം പ്രതികളുമായി മാവേലിക്കരയില്‍ എത്തി. പ്രതികളെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവര്‍ വിവിധ സംസ്ഥാനങ്ങളില്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. മാവേലിക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ സി ശ്രീജിത്ത്, എസ് ഐ, സി പ്രഹ്‌ളാദന്‍, എ എസ് ഐ റിയാസ് പി കെ എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.