Saturday, April 27, 2024
keralaNewsObituarypolitics

കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലപാതകം സിബിഐ അന്വേഷിക്കണം ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും

കണ്ണൂര്‍ : കണ്ണൂരിലെ യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും രംഗത്ത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം സിബിഐ അന്വേഷിക്കണമെന്ന കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കെടി ജയകൃഷ്ണന്‍ കൊലക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ബിജെപി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്ഥാവന. കെടി ജയകൃഷ്ണന്റെ അമ്മയോ അന്ന് കൊലപാതകം നേരില്‍ കണ്ടതിന്റെ മാനസിക പ്രയാസം ഇന്നും അനുഭവിക്കുന്ന കുട്ടികളുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാല്‍ സൗജന്യ നിയമ സഹായം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. 1999 ഡിസംബര്‍ ഒന്നിന് പാനൂര്‍ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളില്‍ ക്ലാസ്സെടുക്കുന്നതിനിടെയാണ് കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധിക്കപ്പെടുന്നത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ വിദ്യാര്‍ഥികളുടെ മുന്നിലിട്ടാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യം ബിജെപി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സമൂഹത്തില്‍ വിഹരിക്കുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. കൊലപാതകം നേരില്‍ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു. അവരുടെ മാനസിക നില ഇന്നും ശരിയായിട്ടില്ല. അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പാനൂര്‍ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം കാരണമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നും ബിജെപി ജില്ല പ്രസിഡന്റ് പറയുന്നത്.