Saturday, May 11, 2024
HealthkeralaNews

നിപയെന്ന് സംശയം: ആശുപതികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി

കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ നിപ ലക്ഷണങ്ങളോടെ നാല് പേരാണ് ചികില്‍സയിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഒരാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.                                                                                     പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നിപ നിയന്ത്രണങ്ങള്‍ക്കായി 16 ടീമുകള്‍ രൂപീകരിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറക്കും. ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.                                                                                                                                    നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 75 പേരാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മരുതോങ്കരയില്‍ പനി ബാധിച്ചു മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്.                                                                                                നിപ സംശയത്തെ തുടര്‍ന്നാണ് മരിച്ചയാളുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരെ കണ്ടെത്തിയത്. ഇവരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ സജിത്ത് പറഞ്ഞു. ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല. പഞ്ചായത്തില്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പനി ബാധിതരെ കണ്ടെത്താന്‍ സര്‍വ്വേ നടത്തുന്നുണ്ടെന്നും മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.                                                       വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് വിഭാഗം മരിച്ചയാളുടെ വീടിന്റെ അടുത്തുള്ള 90 വീടുകള്‍ നിരീക്ഷിച്ചിട്ടുണ്ട്. സ്വാഭാവികമായി പനിയുള്ള അഞ്ചു വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കുടുംബക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ ആര്‍ക്കും പനിയുള്ളതായി അറിവില്ല. ജനങ്ങളോട് മാസ്‌ക് ഉപയോഗിക്കാനും ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും ആശാപ്രവര്‍ത്തകര്‍ ഫീല്‍ഡ് വര്‍ക്ക് നടത്തുന്നുണ്ട്.                                                                    പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പനി ബാധിക്കുന്നവരോട് ഇവിടെ അറിയിപ്പ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 30നാണ് പനി ബാധിച്ച് നിപ സംശയിക്കുന്നയാള്‍ മരിച്ചത്. അതിന് ശേഷം പനി ബാധിച്ച് ആശുപത്രിയില്‍ പോയ എല്ലാവരുടേയും വിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് ശേഖരിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.