Friday, May 17, 2024
keralaNewsUncategorized

മണ്ണ് മാഫിയ – ഗുണ്ടാ ബന്ധം: മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പേരെയും മാറ്റി

തിരുവനന്തപുരം: മണ്ണ് മാഫിയയുമായും – ഗുണ്ടകളുമായും ബന്ധം വ്യക്തമായതിന് പിന്നാലെ മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പേരെയും ഒറ്റ രാത്രി കൊണ്ട് മാറ്റി പകരം 25 പേരെയും സ്റ്റേഷനില്‍ നിയമിച്ചു.    അഞ്ച് പൊലീസുകാരെ സസ്‌പെന്റ് ചെയ്ത റൂറല്‍ പൊലീസ് സൂപ്രണ്ട് ഡി ശില്‍പ 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പര്‍ തസ്തികയിലുള്ളവരെ മാറ്റിയില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്. ഗുണ്ടാ ബന്ധത്തില്‍ ഇന്നലെ എസ് എച്ച് ഒ സജേഷിനെ സസ്‌പെന്റ് ചെയ്തിരുന്നു. അനൂപ് കുമാര്‍ ,ജയന്‍, സുധി കുമാര്‍ ,ഗോപകുമാര്‍ , കുമാര്‍ എന്നീ പൊലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്. അഴിമതിക്ക് കൂട്ടു നിന്ന 5 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റാന്‍ തീരുമാനിച്ചുവെന്നുമാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ക്രിമിനല്‍, ഗുണ്ട ബന്ധത്തിന്റെ പേരില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്.                                                      അയിരൂര്‍ എസ് എച്ച് ഒ ആയിരുന്ന ജെ.എസ്. അനില്‍, മലയിന്‍കീഴ് എസ് എച്ച് ഒ ആയിരുന്ന സൈജു എന്നിവര്‍ക്ക് എതിരെയാകും നടപടി ഉണ്ടാവുക. റിസോര്‍ട്ടില്‍ നിന്ന് പിരിവ് നടത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണമാണ് ജെഎസ് അനില്‍ നേരിടുന്നത്. സൈജു രണ്ട് പീഡന കേസിലാണ് ഉള്‍പ്പെട്ടത്. ഇന്നലെ ഒരു ഇന്‍സ്പെക്ടര്‍ അടക്കം മൂന്ന് പേരെ പിരിച്ചു വിട്ടിരുന്നു. സസ്‌പെന്‍ഷനും പിരിച്ചു വിടലും അടക്കം കടുത്ത നടപടിയാണ് സര്‍ക്കാര്‍ എടുക്കുന്നത്.