Saturday, May 11, 2024
keralaNews

സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി.

കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കുളള സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കുന്നതില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയും എന്ന് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നാണ് കോടതിയുടെ നിരീക്ഷണം. പല സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൊവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്ബത്തിക ബാദ്ധ്യതയുണ്ടാക്കുന്നവരില്‍ നിന്ന് നേരിട്ടുളള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.