Tuesday, May 14, 2024
keralaNews

പരമ്പരാഗത കാനനപാത തുറക്കണം;എരുമേലിയില്‍ ഇന്ന് പ്രതിഷേധ യാത്ര .

എരുമേലി : ശബരിമല അയ്യപ്പഭക്തര്‍ക്ക് എരുമേലി – കാളകെട്ടി – അഴുത വഴിയുള്ള പരമ്പരാഗത കാനനപാത തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടേയും അയ്യപ്പഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ എരുമേലിയില്‍ ഇന്ന് കാനനത്തിലേക്ക് പ്രതിഷേധ യാത്ര നടക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രം ആചാരം പാലിച്ചുള്ള തീര്‍ത്ഥാടനത്തിനും പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആചാരം പാലിച്ചുള്ള തീര്‍ത്ഥാടന ത്തിനും കാനനപാതയിലൂടെയുള്ള യാത്രയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും, സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും , ജില്ലാ ഭരണകൂടവും അയ്യപ്പഭക്തര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് തീര്‍ത്ഥാടനയാത്ര സംഘടിപ്പിക്കുന്നത് .
എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം പരമ്പരാഗത കാനനപാതയിലേക്ക് നടത്തുന്ന യാത്ര അയ്യപ്പഭക്തനും പ്രമുഖ സിനിമ നടനുമായ ദേവന്‍ ഉത്ഘാടനം ചെയ്യും. സംസ്ഥാന മാര്‍ഗദര്‍ശക് മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്സ്വരൂപാനന്ദ സരസ്വതി സ്വാമികള്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി.ജി. തമ്പി, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ശബരിമല കര്‍മ്മസമിതി വൈസ് ചെയര്‍മാന്‍ എസ്.ജെ.ആര്‍. കുമാര്‍, ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍, സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക ട്ടറി എസ്. ബിജു , ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, സംസ്ഥാന സെക്രട്ടറി മനോജ് എസ്. എരുമേലി എന്നിവര്‍ പങ്കെടുക്കും.