Saturday, May 11, 2024
indiaNewsObituary

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഉമങ് സിങ്കാറിന്റെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അംബാല സ്വദേശിയായ 38 കാരിയാണ് മരിച്ചത്. യുവതി എംഎല്‍എയുടെ സുഹൃത്തായിരുന്നു. ഉമങ് സിങ്കാറിന്റെ ഭോപ്പാലിലെ ഷാഹ്പുരയിലുള്ള ബംഗ്ലാവിലാണ് മൃതദേഹം കണ്ടെത്തിയത്.അതേസമയം യുവതി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.സിങ്കാറിന്റെ ജീവിതത്തില്‍ ഒരിടം കണ്ടെത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അത് സംഭവിച്ചില്ലെന്നും അതിനാല്‍ താന്‍ സ്വയം മരിക്കുകയാണെന്നും ആര്‍ക്കും ഇതില്‍ പങ്കില്ലെന്നുമായിരുന്നു കുറിപ്പിലെ വാചകങ്ങള്‍.
ഹൃദയഭേദകമായ സംഭവമാണെന്നായിരുന്നു എംഎഎയുടെ പ്രതികരണം. കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ മണ്ഡലത്തില്‍ ഇല്ലായിരുന്നുവെന്നും തന്റെ നല്ല സുഹൃത്താണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുവതി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഇക്കാര്യം താന്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമായിരുന്നുവെന്നും ഉമങ് വ്യക്തമാക്കി.

അംബാല സ്വദേശിയായ യുവതി കഴിഞ്ഞ ഒരു വര്‍ഷമായി സിങ്കാറിന്റെ വീട്ടില്‍ വരാറുണ്ടെന്ന് പൊലീസും പറഞ്ഞു. കഴിഞ്ഞ 30 ദിവസമായി യുവതി സിങ്കാറിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസമായി സിങ്കാര്‍ ഭോപ്പാലില്‍ ഉണ്ടായിരുന്നില്ല. ബംഗ്ലാവിലെ ജോലിക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും സിങ്കാറിന്റെ ബന്ധുവുമാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്.ഞായറാഴ്ച രാവിലെ ജോലിക്കാരന്റെ ഭാര്യ യുവതിയുടെ മുറിയിലെ വാതിലില്‍ തട്ടിവിളിച്ചു. പ്രതികരണമില്ലാതായതോടെ ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഇരുവരും ഇക്കാര്യം സിങ്കാറിനെയും വിളിച്ചു പറഞ്ഞു. തുടര്‍ന്ന് എംഎല്‍എയുടെ ഒരു ബന്ധു ബംഗ്ലാവിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.മധ്യപ്രദേശിലെ ഗന്ധ്വാനി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് ഉമങ്. എഐസിസി ദേശീയ സെക്രട്ടറിയായ അദ്ദേഹം 2019-20ല്‍ സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്നു.