Tuesday, May 21, 2024
indiaNews

മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടര്‍ന്ന  സൈനികന്‍ ;ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആദ്യത്തെ സംയുക്ത സൈനിക മേധാവി

ന്യൂഡല്‍ഹി: മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടര്‍ന്ന് സൈനികനായി തുടങ്ങിയ സേവനം ഇന്ത്യയ്ക്ക് അഭിമാനമായി ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവി എന്ന പദവിയിലേക്ക് എത്തിയത്.2020ല്‍ സംയുക്തസേനാ മേധാവിയാകും വരെ കരസേനയുടെ ഏത് അടിയന്തിര സാഹചര്യങ്ങളേയും മുന്നില്‍ നിന്ന് നയിച്ച വിദഗ്ധനായ യുദ്ധതന്ത്രജ്ഞനായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ഭീകരരെ തേടി രാജ്യത്തിന് പുറത്ത് മ്യാന്‍മറില്‍ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് നേതൃത്വം കൊടുത്തതും റാവതിന്റെ പാരാ കമാന്റോകളായിരുന്നു. മണിപ്പൂരില്‍ ഭീകരര്‍ വധിച്ച 18 സൈനികരുടെ വീരബലിദാനത്തിനാണ് ലോകത്തെ ഞെട്ടിക്കുന്ന രാജ്യാന്തര ഓപ്പറേഷന്‍ വിജയകരമായി നടത്തി സൈന്യം തിരിച്ചുവന്നത്.പാകിസ്താന് ഉരുളയ്ക്കുപ്പേരിപോലെ മറുപടി കൊടുത്ത സൈനിക മേധാവി അഫ്ഗാന്‍ വിഷയത്തിലും നിതാന്ത ജാഗ്രതയിലായിരുന്നു. സൈന്യത്തിന് എന്നും താങ്ങായിരുന്ന റാവത് ചൈനയ്ക്കെതിരെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന് എല്ലാ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. സംയുക്ത സൈനിക മേധാവി എന്ന നിലയില്‍ മുഴുവന്‍ സേനാ വിഭാഗങ്ങള്‍ക്കും ആവശ്യമായ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല. പ്രതിരോധ മന്ത്രാലയവുമായി മികച്ച ബന്ധം സ്ഥാപിച്ചുകൊണ്ടാണ് റാവത് സേനാവിഭാഗങ്ങളുടെ ഏതാവശ്യവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയത്.

2016ലാണ് ഇന്ത്യന്‍ കരസേനയുടെ മേധാവിയായി റാവത് ചുമതലയേറ്റത്. 2019 ഡിസംബര്‍ 31ന് ചുമതലയില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ കരസേനയുടെ 27-ാമത്തെ മേധാവിയായി വിരമിച്ച ശേഷം ബിപിന്‍ റാവത്തിനെ കാത്തിരുന്നത് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന സുപ്രധാന ചുമതലയായിരുന്നു. 2020 ജനുവരി ഒന്നിനാണ് സര്‍വ്വ സൈന്യാധി പനായ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനറല്‍ ബിപിന്‍ റാവതിനെ സംയുക്ത സൈനിക മേധാവിയായി ചുമതലയേല്‍പ്പിച്ചത്.ഉത്തരാഖണ്ടിലെ പൗരി ഗഡ്വാള്‍ രജപുത്ര കുടുംബത്തിലാണ് ബിപിന്‍ റാവതിന്റെ ജനനം. തലമുറകളായി സൈനിക സേവനം നടത്തുന്ന കുടുംബ ത്തില്‍ നിന്നും സ്വാഭാവികമായാണ് ബിപിന്‍ റാവതും കടന്നുവന്നത്. അച്ഛന്‍ ലക്ഷ്മണ്‍ റാവത് ലെഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ്. എഡ്വാര്‍ഡ് സ്‌കൂളിലുമാണ് ബിപിന്‍ റാവത് പഠനം പൂര്‍ത്തിയാക്കിയത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും പരിശീലനം പൂര്‍ത്തിയാക്കിയത് മികച്ച വിദ്യാര്‍ത്ഥി യായി സ്വാര്‍ഡ് ഓഫ് ഓണര്‍ നേടിയായിരുന്നു.

രാജ്യത്തിന് പുറത്തും വിദഗ്ധ പരിശീലനം നേടാന്‍ ബിപിന്‍ റാവതിന് സൈന്യം അവസരമൊരുക്കി. ബ്രിട്ടണിലെ വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സെര്‍വീസ് സ്റ്റാഫ് കോളേജിലും അമേരിക്കയിലെ കാനാസിലെ യു.എസ് ആര്‍മി കമാന്റ് ആന്റ് ജനറല്‍ സ്റ്റാഫ് കോളേജിലും പരിശീലനം നേടിയിരുന്നു. ഡിഫന്‍സ് സ്റ്റഡീസില്‍ എം.ഫില്‍ നേടിയിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ ബിരുദവും മീററ്റിലെ ചൗധരി ചരണ്‍ സിംഗ് സര്‍വ്വകലാശാലയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ഗവേഷണ ബിരുദവും നേടിയിരുന്നു. 1978 ഡിസംബര്‍ 16നാണ് സൈനിക ജീവിതം ഔദ്യോഗികമായി ആരംഭിച്ചത്. 11-ാം ഗൂര്‍ഖാ റജിമെന്റിന്റെ 5-ാം ബറ്റാലിയന്റെ ഭാഗമായാണ് സേവനം ആരംഭിച്ചത്. പിതാവ് സേവനം ആരംഭിച്ച അതേ ബറ്റാലിയന്റെ ഭാഗമായി എന്നതും യാദൃശ്ചികതയായി.ജമ്മുകശ്മീരിലെ ഉറിയില്‍ കമാന്റര്‍, മേജര്‍, കേണല്‍ എന്നീ ചുമതലകള്‍ വഹിച്ചുകൊണ്ടാണ് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ബിപിന്‍ റാവത് സൈന്യത്തിന് നേതൃത്വം നല്‍കിയത്. സോപോറിലെ രാഷ്ട്രീയ റൈഫിള്‍ സിന്റെ കമാന്ററായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ വിവിധ രാജ്യങ്ങളുടെ സംയുക്ത സമാധാന സേനാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. രണ്ടു തവണ അന്താരാഷ്ട്ര ബഹുമതിയും നേടിയിട്ടുണ്ട്. അമേരിക്കന്‍ സൈന്യം ഹാള്‍ ഓഫ് ഫെയിം ബഹുമതിയും നേപ്പാള്‍ ജനറല്‍ ബഹുമതിയും നല്‍കി ആദരിച്ചിട്ടുണ്ട്.

മേജര്‍ ജനറല്‍ ചുമതയിലേക്ക് വന്നശേഷം ഉറിയിലെ 19-ാം ഇന്‍ഫെന്റി ഡിവിഷന്റെ കമാന്റിംഗ് ഓഫീസറെന്ന സുപ്രധാന ചുമതല നിര്‍വ്വഹിച്ചു. പിന്നീട് പൂനെ ആസ്ഥാനമായ ദക്ഷിണ കമാന്റിന്റെ ചുമതല ഏറ്റെടുത്തു. 2016 ജനുവരി ഒന്നിനാണ് ജനറല്‍ റാവത് കരസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്. 2016 ഡിസംബര്‍ 17ന് രാജ്യം 27-ാമത് കരസേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവതിനെ നിയമിച്ചു. ഗൂര്‍ഖ റെജിമെന്റില്‍ നിന്നും കരസേനാ മേധാവി സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ സൈനികനായിരുന്നു ബിപിന്‍ റാവത്. ഇന്ത്യന്‍ കരസേനയുടെ ആദ്യ മേധാവിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷായും ജനറല്‍ ദല്‍ബാര്‍ സിംഗ് സുഹാഗും ഗൂര്‍ഖാ റെജിമെന്റിന്റെ ഭാഗമായിരുന്നു.
1987ല്‍ ചൈനീസ് സൈന്യത്തിനെ സോംദോറോംഗ് താഴ് വരയില്‍ പ്രതിരോധിച്ചത് റാവതിന്റെ നേതൃത്വത്തിലെ ഗൂര്‍ഖാ റെജിമെന്റായിരുന്നു. കോംഗോയിലെ സമാധാന സേനാ വിഭാഗത്തിന്റെ നേതൃത്വം വഹിച്ച് ആഭ്യന്തര കലാപത്തേയും ഭീകരരേയും നേരിടാന്‍ പ്രാദേശിക സൈന്യത്തിനെ റാവത് തയ്യാറാക്കി. 2015ല്‍ മണിപ്പൂരില്‍ 18 ഇന്ത്യന്‍ സൈനികരെ വധിച്ച ഭീകരര്‍ക്കെതിരെ മ്യാന്‍മറിന്റെ മണ്ണില്‍ സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തിയത് ധീമാപൂരില്‍ ബിപിന്‍ റാവതിന്റെ കീഴിലുണ്ടായിരുന്ന 21-ാം പാര കമാന്റോകളായിരുന്നു.