Monday, May 13, 2024
keralaNews

സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍.

തിരുവനന്തപുരം: സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. പൂന്തുറ മാണിക്യം വിളാകം സ്വദേശി അബ്ദുല്‍ റഹ്‌മാന്‍, രണ്ടാം ഭാര്യ വള്ളക്കടവ് സ്വദേശിനി റംസി എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 15 നാണ് ഉച്ചയ്ക്ക് 2.30 ഓടെ വെള്ള മാരുതി സ്വിഫ്റ്റ് കാറിലെത്തിയ പ്രതികള്‍ സ്വര്‍ണ്ണം എന്ന വ്യാജേനെ 36 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 1,20,000 രൂപയുമായി കടയില്‍ നിന്നും ഇറങ്ങിയത്.

തിരവല്ലം വണ്ടിത്തടത്തെ അപര്‍ണ്ണ ഫിനാന്‍സില്‍ മുക്ക് പണ്ടം വച്ച് തട്ടിപ്പ് നടത്തിയത്. എന്നാല്‍ പണം വച്ച സ്വര്‍ണ്ണത്തില്‍ സംശയം തോന്നിയ സ്ഥാപന ഉടമ ഉടനെ പുറത്തിറങ്ങി കാറില്‍ കയറാന്‍ തുടങ്ങിയ പ്രതികളെ വിളിച്ചെങ്കിലും, പ്രതികള്‍ കാറില്‍ കയറി വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. പ്രതികള്‍ പൂരിപ്പിച്ച് നല്‍കിയ ഫോമില്‍ 9 അക്ക ഫോണ്‍ നമ്പറാണ് രേഖപ്പെടുത്തിയിരുന്നത്. സ്ഥാപനത്തില്‍ സി.സി.ടി.വി ഇല്ലാതിരുന്നതിനാല്‍ പ്രതികളെ പെട്ടെന്ന് തിരിച്ചറിയുന്നതിനും തടസമായി.ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ള സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ച് സംഭവ സ്ഥലത്ത് നിന്ന് കുറച്ച് മാറിയുള്ള സി.സി.ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സി. ഷാജിയുടെ നേതൃത്വത്തില്‍ തിരുവല്ലം സി.ഐ സുരേഷ് വി നായര്‍, എസ്.ഐ മാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, സതീശ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പൂന്തുറ സ്റ്റേഷന്‍ പരിതിയില്‍ സമാനമായ മറ്റൊരു കേസിലും മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണക്കേസിലും പ്രതികള്‍ക്കെതിരെ കേസ് നിലവിലുണ്ടെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.