Friday, May 17, 2024
keralaNews

സമീപവാസിയുടെ സമയോചിത ഇടപെടല്‍ 9 വയസുകാരിക്ക് തുണയായി

ആലുവ: ആലുവയില്‍ ക്രൂരപീഡനത്തിനിരയായ അതിഥി തൊഴിലാളിയുടെ മകള്‍ക്ക് തുണയായത് പ്രദേശവാസിയുടെ സമയോചിത ഇടപെടല്‍. രാത്രി വൈകി ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് സമീപവാസിയായ സുകുമാരന്‍ ജനലിന് പുറത്തേക്ക് നോക്കിയത്. പെണ്‍കുട്ടിയുമായി ഒരാള്‍ പോകുന്നതാണ് കണ്ടത്.                                     സംശയം തോന്നിയ ഇയാള്‍ ഭാര്യയെ വിളിച്ചുണര്‍ത്തുകയും അയല്‍വാസികളെ വിവരം അറിയിക്കുകയും ചെയ്തതിന് പിന്നാലെ സുകുമാരനും മറ്റ് അയല്‍വാസികളായ ഷാജിയും അബൂബക്കറും ചേര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. ഇവരെല്ലാവരും ചേര്‍ന്ന് പെണ്‍കുട്ടിയെ തെരഞ്ഞിറങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. 15-20 മിനിറ്റിനകം തന്നെ കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയുടെ ദേഹത്ത് നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനോട് വിവരങ്ങള്‍ തിരക്കി സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണെന്ന് മനസിലാക്കി.                                                                                                                പിന്നാലെ കുഞ്ഞിനെ വീട്ടിലെത്തിച്ചു. ആ സമയത്ത് കുഞ്ഞിന്റെ വീട്ടില്‍ മാതാവും മറ്റൊരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. മാതാവിനെ വിവരം ധരിപ്പിച്ച ശേഷം വളരെ വേഗത്തില്‍ തന്നെ അക്രമത്തിനിരയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം പൊലീസിലും പ്രദേശവാസികള്‍ വിവരമറിയിച്ചു. പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്തു.
പൊലീസ് നടത്തിയ തെരച്ചിലില്‍ അക്രമിയെന്ന് സംശയിക്കുന്ന ഒരു വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.                                                                                            കുട്ടിയെ പരിചയമുള്ള വ്യക്തിയാകാം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം. കാരണം നിരവധി വീടുകള്‍ തിങ്ങി നില്‍ക്കുന്ന പ്രദേശമാണ് അത്. അതുകൊണ്ട് തന്നെ കൃത്യമായി പ്രദേശവും കുഞ്ഞിനേയും അറിയാവുന്ന വ്യക്തിയാകാം അക്രമിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശവാസികള്‍ തെരഞ്ഞെത്തിയതിനെ തുടര്‍ന്നാകാം അക്രമി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.