Saturday, May 18, 2024
keralaNews

കേരളത്തില്‍ കനത്ത മഴ ;കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു, നദികളിലെ ജലനിരപ്പുയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ. കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കൊല്ലം,മലപ്പുറം, കോഴിക്കോട് എന്നീ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരമൊഴികെ ബാക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നിലവിലെ സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പുതിയ പ്രവചനം. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ഇന്നലെ വൈകിട്ട് മുതല്‍ കനത്ത മഴ തുടരുന്നത്. അട്ടപ്പാടി, ആറളം അടക്കം പലയിടത്തും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറി.കോഴിക്കോട് താലൂക്കില്‍ നാല് സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. വേങ്ങേരി വില്ലേജില്‍ സിവില്‍സ്റ്റേഷന്‍ യു.പി സ്‌കൂള്‍, വേങ്ങേരി യു.പി സ്‌കൂള്‍, പ്രൊവിഡന്‍സ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജില്‍ പുതിയങ്ങാടി ജി.എം.യുപി സ്‌കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂര്‍ , വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളില്‍ കുടുംബ വീടുകളിലേക്ക് പോവാന്‍ കഴിയാത്തവര്‍ക്കാണ് ക്യാമ്പ് സജ്ജമാക്കിയത്.കോഴിക്കോട് തടമ്പാട്ട് താഴത്ത് കനത്ത മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തടമ്പാട്ട് താഴം വഴിയുള്ള ഗതാഗതം തിരിച്ചു വിടുകയാണ്.മാര്‍ക്കറ്റിലെ മുഴുവന്‍ കടകളിലും വെള്ളം കയറിയിട്ടുണ്ട്.കനത്ത മഴയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു. അയനിക്കാട് പുല്ലിതൊടിക ഉമ്മറിന്റെ വീടിനും കിണറിനും മുകളിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്. മതില്‍ ഇടിഞ്ഞു വീണെങ്കിലും ആളപായമില്ല. മലപ്പുറം എടപ്പാള്‍ പൂക്കരത്തറയില്‍ മാടമ്പിവളപ്പില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. മലപ്പുറം കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളായ 13 കുടുംബങ്ങളെ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കുളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു.മലപ്പുറം കാളികാവില്‍ കനത്ത മഴയില്‍ ഒരു വീട് തകര്‍ന്നു. വലിയപറമ്പ് ഉമ്മറിന്റെ വീടാണ് തകര്‍ന്നത്. ഉമ്മറിനോടും കുടുംബത്തോടും സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കുവാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. മലപ്പുറം താനൂര്‍ ശോഭപ്പറമ്പ് സ്‌കൂളിലും മഞ്ചേരി ജിയുപിഎസ് ചുള്ളക്കാടിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. താനൂര്‍ വില്ലേജിലെ നടക്കാവില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട ഒരൂ കുടുംബത്തിലെ 6 അംഗങ്ങളെ ഫയര്‍ ഫോഴ്സും ട്രോമകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂര്‍ ശോഭ പറമ്പ് സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി.ഏനാമാവ് റെഗുലേറ്റര്‍ വഴി വെള്ളം പൂര്‍ണമായും കടലിലേക്ക് ഒഴുകുന്നു. തൃശൂര്‍ നഗരത്തില്‍ വെള്ളക്കെട്ട് സാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അടിയന്തര സാഹചര്യം നേരിടാന്‍ ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0480 2705800, 8848357472 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിക്കുന്നതിനാല്‍ പറമ്പികുളത്തു നിന്ന് തുറന്നു വിടുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്.മഴ ശക്തമായ സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴുപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍, തഹസില്‍ദാര്‍ ഇ എന്‍ രാജു എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. താലൂക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.ചാലക്കുടി താലൂക്കില്‍ പരിയാരം വില്ലേജ് സെന്‍സെബാസ്റ്റ്യന്‍ സ്‌കൂള്‍, കുറ്റിക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ 4 കുടുംബങ്ങളിലെ 14 അംഗങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കിഴക്കേ ചാലക്കുടി കുറ്റാടം പാടം, കോടശ്ശേരി വില്ലേജ്, മേലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശത്ത് ജാ?ഗ്രത തുടരുകയാണ്. ജലനിരപ്പ് ഫ്‌ലഡ് വാണിംഗ് ലെവലിന് മുകളിലാണിപ്പോള്‍ ഉള്ളത്. നിലവിലെ ജലനിരപ്പ് 9.965 മീറ്ററാണ്. വാണിംഗ് ലെവല്‍ 9.015 മീറ്ററും.