Monday, April 29, 2024
Uncategorized

നാലാം നിലയില്‍ നിന്ന് കാമുകനായ മലയാളി യുവാവ് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്

ബെംഗളുരു: ബെംഗളുരുവില്‍ എയര്‍ ഹോസ്റ്റസായ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഹിമാചല്‍പ്രദേശ് സ്വദേശിയായ അര്‍ച്ചന ധീമാനാണ് കൊല്ലപ്പെട്ടത്. ഫ്‌ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് കാമുകനായ മലയാളി യുവാവ് ആദേശ് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കോറമംഗല പൊലീസ് പറഞ്ഞു. കേസില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു.ഹിമാചല്‍ പ്രദേശിലെ ഭവന്‍ സ്വദേശിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗവുമായിരുന്ന അര്‍ച്ചന, ആദേശിനെ കാണാനാണ് ബെംഗളൂരുവിലെത്തിയത്. ആദേശ് അര്‍ച്ചനയെ തള്ളിയിട്ട് കൊന്നതാണെന്ന് അര്‍ച്ചനയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.                  ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ബെംഗളുരുവിലെ കോറമംഗള മല്ലപ്പ റെഡ്ഡി ലേ ഔട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ആണ്‍സുഹൃത്തായ ആദേശിനെ കാണാനെത്തിയതായിരുന്നു അര്‍ച്ചന. ദുബൈയില്‍ നിന്നാണ് അര്‍ച്ചന ബെംഗളൂരുവില്‍ എത്തിയത്. ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പട്ടതും ബന്ധത്തിലായതും. ശനിയാഴ്ച വൈകിട്ടോടെ ബെംഗളുരു ഫോറം മാളില്‍ സിനിമയ്ക്ക് ഇരുവരും ഒപ്പം പോയി, ഒരു പാര്‍ട്ടിയിലും പങ്കെടുത്തു. എന്നാല്‍, വീട്ടില്‍ എത്തിയ അര്‍ച്ചനയും ആദേശും വാക്കുതര്‍ക്കമുണ്ടായി. ആദേശിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ബാല്‍ക്കണിയിലേക്ക് പോയ അര്‍ച്ചന കാല്‍ തെറ്റി താഴേയ്ക്ക് വീണു എന്നാണ് ആദേശ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അര്‍ച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ആദേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ആദേശ് അര്‍ച്ചനയെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതായി പൊലീസും വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ആദേശിനെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. ബെംഗളുരുവിലെ ഒരു ഐടി കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ് കാസര്‍കോട് ആദേശ്.