Sunday, May 5, 2024
AgriculturekeralaNews

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ പച്ചക്കറികള്‍ എത്തിക്കും

സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കൃഷി വകുപ്പിന്റെ ഇടപെടല്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ പച്ചക്കറി എത്തിക്കും. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കുക. കൃഷി മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച് കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.

തമിഴ്‌നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിളനാശം പച്ചക്കറി വില ഇനിയും ഉയരാനിടയാക്കുമെന്ന് പൊള്ളാച്ചി മൊത്തവ്യാപാര കേന്ദ്രത്തിലെ കച്ചവടക്കാര്‍. ഇന്ധന വിലവര്‍ധനയുടെ പേരുപറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടിവിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്. പൊള്ളാച്ചിയില്‍ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്പോള്‍ 120 രൂപയാണ് ഈടാക്കുന്നത്.

പച്ചക്കറി വില നിയന്ത്രിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഇന്ധന വില വര്‍ദ്ധനയാണ് ഹോട്ടികോര്‍പ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവര്‍ദ്ധനവ് പിടിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.