Monday, May 13, 2024
keralaNews

ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും.

കൊച്ചി: പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ കെ വി തോമസ് പങ്കെടുക്കും. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തില്‍ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച കെ വി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ആരോപണ പ്രത്യാരോപങ്ങള്‍ക്കും പിന്നാലെയാണ് കെ വി തോമസ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്.

‘താന്‍ ഇന്നും എന്നും കോണ്‍ഗ്രസുകാരനാണ്’. കോണ്‍ഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താന്‍ മാത്രമല്ലെന്നാണ് കെവി തോമസ് നല്‍കുന്ന വിശദീകരണം. 2018 മുതല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനാണെങ്കില്‍ പുറത്താക്കട്ടെയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കണ്ണൂരില്‍ പോയാല്‍ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.

എന്നെക്കാളും കൂടുതല്‍ തവണ മത്സരിച്ചവരും പ്രായമായവരും പാര്‍ട്ടിയില്‍ പദവികള്‍ വഹിക്കുന്നുണ്ട്. ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. തൃക്കാക്കരയിലെ ജയവും തോല്‍വിയും നിലപാടിനെ ബാധിക്കില്ല. പെയ്ഡ് ടീമാണ് സമൂഹമാധ്യമങ്ങളാണ് തനിക്ക് എതിരെ പ്രചരണം നടത്തുന്നത്. ഈ രീതിയില്‍ ആണ് കോണ്‍ഗ്രസ് പോകുന്നത് എങ്കില്‍ ദേശീയ തലത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും കെവി തോമസ് കൂട്ടിച്ചേര്‍ത്തു.