Monday, April 29, 2024
keralaNews

’10ലക്ഷം വേണം; തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീയുടെ ശബ്ദരേഖ പുറത്ത്

കൊല്ലം: ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ ബന്ധുവിന് വീണ്ടും ഫോണ്‍കോള്‍. കുട്ടി സുരക്ഷിതയാണെന്നും 10ലക്ഷം രൂപ തന്നാല്‍ നാളെ രാവിലെ 10മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാമെന്നും തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി പറയുന്നു. ബന്ധുവിന്റെ ഫോണിലേക്കാണ് യുവതി വിളിച്ചത്. എന്നാല്‍ വിവരം പൊലീസിന് കൈമാറരുതെന്നും ബോസ് പറയുന്നതുപോലെ ചെയ്യണമെന്നും യുവതി പറയുന്നുണ്ട്. ‘നിങ്ങളുടെ കുട്ടി സുരക്ഷിതയാണ്. 10 ലക്ഷം രൂപ തയ്യാറാക്കി വെക്കണം. നാളെ രാവിലെ കുട്ടിയെ വീട്ടിലെത്തിക്കാം. ബോസ് പറയുന്നത് പോലെ ചെയ്യണം. ഈ നമ്പറിലേക്ക് വിളിക്കരുത്. വിളിച്ച വിവരം പൊലീസില്‍ അറിയിക്കരുത്.’-യുവതി പറയുന്നു. ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. നേരത്തെ 5ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കുഞ്ഞിന്റെ അമ്മയ്ക്ക് ഫോണ്‍കോള്‍ വന്നത്. കുട്ടിയെ കാണാതായിട്ട് 6 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോണ്‍ നമ്പറിനെകുറിച്ച് പൊലീസിന് വിവരം ലഭിച്ചു കഴിഞ്ഞു. കുട്ടിയ്ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.കേരള – തമിഴ് നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറല്‍ എസ്പിയും ചേര്‍ന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യന്‍കാവ് ചെക്ക്‌പോസ്റ്റിലും, കോട്ടയം ജില്ലാ അതിര്‍ത്തിയായ ളായിക്കാട് എം സി റോഡിലും, വര്‍ക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിര്‍ത്തിയിലും ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.

സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.