Thursday, May 9, 2024
keralaNewsObituary

സ്‌കൂള്‍ അധ്യാപികയേയും 14 വയസ്സുള്ള മകനെയും ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

സ്‌കൂള്‍ അധ്യാപികയേയും 14 വയസ്സുള്ള മകനെയും ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ബെഹാല പരണ്‍ശ്രീയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഭര്‍ത്താവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയേയും മകനെയും കണ്ടതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ യൂണിഫോമിലായിരുന്ന മകന്റെ മൃതദേഹം കിടക്കയിലും ഭാര്യയുടേത് തറയിലുമാണ് കിടന്നിരുന്നത്.വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും കൃത്യത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. സംഭവത്തില്‍, ഭര്‍ത്താവിനെയും മകന്റെ ട്യൂഷന്‍ ടീച്ചറിനെയും പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 5ന് ട്യൂഷന്‍ ടീച്ചര്‍ ഫ്‌ലാറ്റിലെത്തിയെങ്കിലും പൂട്ടിക്കിടന്നിരുന്നതിനാല്‍ അദ്ദേഹം തിരിച്ചുപോവുകയായിരുന്നു.
അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് അയല്‍ക്കാരുടെ മൊഴി. പരിചയക്കാര്‍ തന്നെയാകും കൊലപാതകത്തിന് പിന്നിലെന്നും അധ്യാപിക സ്വയം കതക് തുറന്നുകൊടുത്തിരിക്കാനാണ് സാധ്യതയെന്നുമാണ് പൊലീസിന്റെ നിഗമനം. ഇവരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നുണ്ട്.