Saturday, April 27, 2024
keralaNews

സ്വപ്ന സുരേഷ് പിസി ജോര്‍ജുമായി ഗൂഢാലോചന നടത്തി

കൊച്ചി : ഗൂഢാലോചന കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ സാക്ഷിമൊഴി രേഖപ്പെടുത്തി. സ്വപ്ന സുരേഷ് മുന്‍ എംഎല്‍എ പിസി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്നാണ് സരിത മൊഴി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു.സ്വപ്നയ്ക്ക് നിയമസഹായം നല്‍കുന്നത് പിസി ജോര്‍ജ് ആണ്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നയ്ക്ക് വേണ്ടി വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്വപ്നയുടെ കൈയ്യില്‍ തെളിവുകളില്ലെന്ന് വ്യക്തമായതോടെ പിന്മാറുകയായിരുന്നു. ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ച് പി സി ജോര്‍ജ് സംസാരിച്ചു. ക്രൈം നന്ദകുമാറും സ്വപ്നയും പിസി ജോര്‍ജും എറണാകുളത്ത് കൂടി കാഴ്ച നടത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്.

സരിതയുടെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. തനിക്കെതിരെ സ്വപ്ന ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും തള്ളിയ സരിത താന്‍ സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. ഗൂഢാലോചന കേസില്‍ സരിതയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സരിതയെ തനിക്ക് എട്ടുകൊല്ലമായി അറിയാമെന്നും, തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്‍മാര്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ് അവരെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സരിതയെ കൊച്ചുമകളെപ്പോലെയാണ് കാണുന്നത് എന്നാണ് പിസി ജോര്‍ജ് പറഞ്ഞത്.