Saturday, April 27, 2024
keralaNewspolitics

സിപിഎം കെ.വി.തോമസിനെ സ്വാഗതം ചെയ്തു; ശനിയാഴ്ച നിലപാട് പ്രഖ്യാപനം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് ഇടതുപക്ഷത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി അസ്വാരസ്യങ്ങള്‍ ഉള്ളതിനാലാണ് ഇടതുപക്ഷവുമായി സഹകരിക്കാന്‍ കെ.വി.തോമസ് ആലോചിക്കുന്നത്. തോമസിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് കെ.വി.തോമസ് നേരത്തെ പരസ്യ നിലപാടെടുത്തിരുന്നു.ജനുവരി 23 ന് കെ.വി.തോമസ് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. അന്ന് തനിക്ക് പറയാനുള്ളതെല്ലാം തുറന്നുപറയുമെന്ന് തോമസ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്നാണ് സൂചന. ശനിയാഴ്ച കൊച്ചിയിലെ ബിടിഎച്ചില്‍ വച്ചാണ് കെ.വി.തോമസ് മാധ്യമപ്രവര്‍ത്തകരെ കാണുക. ഇടതുപക്ഷത്തേക്കാണോ എന്ന ചോദ്യത്തിനു ‘വരട്ടെ, പറയാം’ എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

കുമ്പളങ്ങിയില്‍ നിന്നുള്ള ഒരു നിവേദക സംഘത്തിനൊപ്പം തിരുവനന്തപുരത്തെത്തിയ കെ.വി.തോമസ് മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. കെ.വി.തോമസ് ഇടതുപക്ഷത്തേക്ക് തന്നെയെന്ന് സൂചന നല്‍കുന്നതാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റില്‍ കെ.വി.തോമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാനും സാധ്യതയുണ്ട്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെയാണ് കെ.വി.തോമസും കോണ്‍ഗ്രസും തമ്മില്‍ അകല്‍ച്ച ഉടലെടുത്തത്. എറണാകുളത്ത് സീറ്റ് നിഷേധിച്ചതിനെതിരെ കെ.വി.തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. താനുമായി ഒരു കൂടിയാലോചനയും നടന്നില്ലെന്നായിരുന്നു കെ.വി.തോമസ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്.