Sunday, May 5, 2024
educationkeralaNewsObituary

സിദ്ധാര്‍ഥന്റെ മരണം:  സിബിഐ അന്വേഷണം ആരംഭിച്ചു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിന്റെ അന്വേഷണം ഏറ്റെടുത്തത്തിന് പിന്നാലെ ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘം വയനാട്ടില്‍ എത്തി പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സിദ്ധാര്‍ത്ഥന്റെ അച്ഛന്റെ മൊഴി ചൊവ്വാഴ്ച എടുക്കും. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിര്‍ദേശം. കല്‍പ്പറ്റ പൊലീസ് വഴിയാണ് ഇക്കാര്യം സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ അറിയിച്ചത്. ഇന്ന് ഉച്ചയോടെ സിബിഐ സംഘം വയനാട് എസ്പി ടി. നാരായണനുമായി സംസാരിച്ചു. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനുമായും സിബിഐ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. വൈത്തിരി റസ്റ്റ് ഹൗസിലാണ് താല്‍ക്കാലിക ക്യാമ്പ്. ദില്ലിയില്‍ നിന്ന് ഒരു എസ്പിയുടെ നേതൃത്വത്തില്‍ നാലാംഗ സംഘമാണ് എത്തിയിരിക്കുന്നത്. ഒരാഴ്ച ടീം വയനാട്ടില്‍ ഉണ്ടാകുമെന്നാണ് വിവരം. സിദ്ധാര്‍ത്ഥന്‍ ആള്‍ക്കൂട്ട വിചാരണ നേരിട്ട കോളേജിലെ ഹോസ്റ്റല്‍ അടക്കം സന്ദര്‍ശിക്കും.കേസ് രെഖകളുടെ പകര്‍പ്പ് പൊലീസ് സിബിഐ ക്ക് കൈമാറി.അന്വേഷണം ഏറ്റെടുത്ത വിവരം കല്‍പ്പറ്റ കോടതിയെ അടുത്ത ദിവസം അറിയിക്കും. അതിനുശേഷമാകും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാവുക. അതേസമയം, നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സിബിഐയോട് എല്ലാകാര്യങ്ങളും പറയുമെന്നും ജയപ്രകാശ് പറഞ്ഞു.എല്ലാവരുടെയും പോരാട്ടത്തിന്റെ ഫലമാണിതെന്നും തന്റെ മാത്രമല്ലെന്നും ജയപ്രകാശ് പറഞ്ഞു .ഫെബ്രുവരി 18 ന് ആണ് സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം തൂങ്ങിമരണമാണെന്ന് കരുതിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന ആരോപണത്തിന് ഇടനല്‍കിയത്. സിദ്ധാര്‍ഥന്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ടും വ്യക്തമാക്കുന്നത്. പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തിരുന്നു.