Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം കുത്തനെ ഉയര്‍ത്തി പിണറായി സര്‍ക്കാര്‍.

സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം കുത്തനെ ഉയര്‍ത്തി പിണറായി സര്‍ക്കാര്‍. സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, മാര്‍ക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളമാണ് വര്‍ദ്ധിപ്പിച്ചത്. 2019 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ്.

സബ് സ്റ്റാഫ് വിഭാഗത്തില്‍പെടുന്ന ജീവനക്കാര്‍ക്ക് 8 വര്‍ഷത്തെ സേവനത്തിന് ഒന്ന്, 16 വര്‍ഷത്തെ സേവനത്തിന് രണ്ട്, 23 വര്‍ഷത്തെ സേവനത്തിന് മൂന്ന്, 28 വര്‍ഷത്തെ സേവനത്തിന് നാല് എന്നിങ്ങനെ പരമാവധി 4 സമയബന്ധിത ഹയര്‍ ഗ്രേഡും മറ്റു ജീവനക്കാര്‍ക്ക് 8 വര്‍ഷത്തെ സേവനത്തിന് ഒന്ന്, 16 വര്‍ഷത്തെ സേവനത്തിന് രണ്ട് എന്നിങ്ങനെ പരമാവധി 2 ഹയര്‍ഗ്രേഡും അനുവദിക്കും. പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് മറ്റു ജീവനക്കാര്‍ക്കു ലഭ്യമാകുന്ന നിരക്കില്‍ ക്ഷാമബത്ത, വീട്ടുവാടക എന്നിവയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.

പരിഷ്‌കരിച്ച ശമ്പള സ്‌കെയിലിലെ അടിസ്ഥാന ശമ്പളത്തിന്റെ 10% വീട്ടുവാടക ഇനത്തില്‍ ലഭിക്കും. ഇതു പരമാവധി 2500 രൂപയാക്കി നിജപ്പെടുത്തി. മെഡിക്കല്‍ ഇന്‍ഷുറന്‍സ് സ്‌കീം നടപ്പാക്കുന്നതു വരെ മെഡിക്കല്‍ അലവന്‍സായി പ്രതിവര്‍ഷം 4000 രൂപ അനുവദിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019 ജനുവരി മുതല്‍ പ്രാബല്യത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ക്ഷാമബത്ത സഹകരണ ജീവനക്കാര്‍ക്കും അനുവദിക്കുമെന്നും ഇതിനായുള്ള ഉത്തരവ് ഉടനെ പുറപ്പെടുവിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.