Thursday, May 16, 2024
keralaNews

സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാനരഹിതം : സില്‍വര്‍ലൈനില്‍ മറ്റൊരു ബദലില്ലെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ മറ്റൊരു ബദലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍.പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുകയെന്നും വിശദീകരിച്ചു.പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പദ്ധതിയുടെ നിര്‍മ്മാണം.പദ്ധതി പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നത് ശരിയല്ല. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ പഠനം നടക്കുകയാണ്. പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പദ്ധതിക്ക് തുടക്കമിട്ടവര്‍ തന്നെ ഇപ്പോള്‍ എതിര്‍ക്കുകയാണ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണിതെന്നും സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിക്കായി കല്ലിടാനെത്തുന്ന ഉദ്യോഗസ്ഥരെ തടയുന്നതും വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടയാനുള്ള നീക്കത്തിലേക്ക് കെ റെയില്‍ നീങ്ങുന്നത്. ഇനി മുതല്‍ കല്ലിടാനെത്തുന്നതിന് മുന്‍പ് കെ റെയിലിന്റെ ഉദ്യോഗസ്ഥന്‍ അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കത്ത് നല്‍കും. കത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പൊലീസെത്തും. ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സംരക്ഷണം തേടി കെ റെയില്‍ സര്‍ക്കാരിന് ഒരാഴ്ച്ച മുന്‍പാണ് കത്ത് നല്‍കിയത്. സുരക്ഷയൊരുക്കാന്‍ ഡിജിപിക്ക് പ്രത്യേക നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.ഇതിനായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നാണ് വിശദീകരണം. മാര്‍ച്ച് 31 നുള്ളില്‍ കല്ലിടല്‍ തീര്‍ക്കാനാണ് കെ റെയില്‍ ശ്രമം. കത്ത് പരിഗണിച്ച് പൊലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കെ റെയിലിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. എന്നാല്‍ പൊലീസില്ല പട്ടാളം വന്നാലും പ്രതിഷേധം ശക്തമാക്കുമെന്ന് സില്‍വര്‍ലൈന്‍ സമരസമിതി വ്യക്തമാക്കി.

എറണാകുളം അങ്കമാലി പുളിയനത്ത് സില്‍വര്‍ ലൈന്‍ സര്‍വേക്കായുള്ള കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ
ഇന്നലെ അറസ്റ്റ് ചെയ്ത് നീക്കി. പാറക്കടവ് പഞ്ചായത്തിലെ 18 ആം വാര്‍ഡില്‍ രാവിലെ 10 മണിയോടെ ആണ് ഉദ്യോഗസ്ഥര്‍ എത്തിയത്. അധികൃതരെ പ്രതീക്ഷിച്ച് നേരത്തെ തന്നെ നാട്ടുകാര്‍ കാത്തു നില്‍ക്കുകയായിരുന്നു. സര്‍വേ നടപടികള്‍ തുടങ്ങിയതോടെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രദേശവാസികള്‍ പ്രതീഷേധം തുടങ്ങി. മുന്‍പ് കല്ലിടല്‍ നടപടികള്‍ക്കിടെ ഉണ്ടായ പോലെ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഇത്തവണയുണ്ടായില്ല. നാട്ടുകാര്‍ കല്ലിടല്‍ നടക്കുന്ന ഭൂമിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് നടപടികള്‍ക്ക് ശേഷം കല്ലിടല്‍ തുടര്‍ന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിര്‍ത്തി. അറസ്റ്റ് ചെയ്ത പ്രദേശവാസികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.