ഷാന്‍ കൊലക്കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേര്‍ കസ്റ്റഡിയില്‍
എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കേസില്‍ 2 പേര്‍ കസ്റ്റഡിയില്‍. ചാലക്കുടി താലൂക്ക് ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല്‍ കെ.ടി. സുരേഷ് (49), മംഗലത്ത് ഉമേഷ് (27) എന്നിവരാണു പിടിയിലായത്. സുരേഷിന്റെ കള്ളായിയിലെ ബന്ധുവീട്ടിലാണ് 3 പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നത്. അറസ്റ്റിലായ ഉമേഷും ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നു പൊലീസ് പറഞ്ഞു. പ്രതികളെ ആലപ്പുഴയിലെ അന്വേഷണ സംഘത്തിനു കൈമാറി. ഒരു ആലുവ സ്വദേശിയും കസ്റ്റഡിയിലുണ്ട്. ഗൂഢാലോചനയിലെ പങ്ക് സംശയിച്ചാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടന്ന് ആറ് ദിവസം കഴിയുമ്പോഴും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരു പ്രതിയെ പോലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊലയാളികളെ സഹായിക്കുകയോ ഗൂഢാലോചനയില്‍ പങ്കെടുക്കുകയോ ചെയ്തവരാണ് ഇതുവരെ പിടിയിലായത്. കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ മണ്ണഞ്ചേരി പൊന്നാട് കാവച്ചിറ രാജേന്ദ്ര പ്രസാദിനെയും (39) കാട്ടൂര്‍ കുളമാക്കി വെളിയില്‍ രതീഷിനെയും (കുട്ടന്‍-31) ഇന്നലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇതേ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍ ചേര്‍ത്തല നികര്‍ത്തില്‍ അഖിലിനെ (30) ഇന്നു കോടതിയില്‍ ഹാജരാക്കും. അഖിലിനു ഷാന്‍ വധക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്നും രക്ഷപ്പെടാന്‍ കൊലയാളികളെ സഹായിച്ചത് അഖിലാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
കെ.എസ്.ഷാനിന്റെയും ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെയും കൊലയാളികള്‍ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊലീസ് അവര്‍ക്കു പിന്നാലെ പോയിട്ടുണ്ട്. സംഭവങ്ങള്‍ക്കു പിന്നില്‍ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട്. അത് ഒരാളല്ല. പങ്കുള്ളവരെയെല്ലാം പ്രതിപ്പട്ടികയില്‍ ചേര്‍ക്കും. സംസ്ഥാനത്തിനു പുറത്തുനിന്ന് പ്രതികള്‍ക്കു സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും വിജയ് സാഖറെ പറഞ്ഞു. പ്രതികള്‍ ഡിജിറ്റല്‍ തെളിവുകളൊന്നും അവശേഷിപ്പിച്ചിട്ടില്ലാത്തതിനാല്‍ അവരെ കണ്ടെത്തുന്നതു ശ്രമകരമാണ്. മൊബൈല്‍ ഫോണും ഉപയോഗിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് രണ്ടു കേസിലെയും പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതെന്നും വിജയ് സാഖറെ പറഞ്ഞു.