Monday, May 6, 2024
keralaNews

ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം

ശബരിമല: ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പത്ത് ഇടത്താവളങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായും നാളെ മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാതെ ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ സ്‌പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രേഖയോടൊപ്പം രണ്ട് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിന് മുന്‍പെടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലമോ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ശബരിമലയില്‍ ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ ഭക്തരാണ് ഇന്ന് രാവിലെ മുതല്‍ ദര്‍ശനത്തിനെത്തിയത്. ആകെ 14,500 പേരാണ് വെര്‍ച്വല്‍ ക്യുവില്‍ ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. മഴ കടുത്തതോടെ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുകയാണ്. കാലാവസ്ഥ അനുകൂലമാവുകയും കൊവിഡ് കേസുകള്‍ ഉയരുകയും ചെയ്യാതിരുന്നാല്‍ പ്രതിദിനം അന്‍പതിനായിരം ആളുകളെ പ്രവേശിപ്പിക്കാനാണ് നിലവിലെ ധാരണ.ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ദേവസ്വം നിലപാടിനൊപ്പമാണ് സര്‍ക്കാരും. നിലവില്‍ ബുക്ക് ചെയ്ത എത്ര പേര്‍ ദര്‍ശനത്തിനെത്തുന്നു എന്നത് കൂടി കണക്കിലെടുത്ത് ഡിസംബര്‍ ഒന്ന് മുതല്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടാനാണ് സാധ്യത. ഭക്തരുടെ എണ്ണം കൂട്ടിയാല്‍ നീലിമല പാത കൂടി തുറന്ന് നല്‍കിയേക്കും.നിലയ്ക്കലിലെ അസൗകര്യങ്ങള്‍ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. കുടുതല്‍ ശുചിമുറികള്‍ ഏര്‍പ്പെടുത്തും. കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമായി. നിലയ്ക്കലില്‍ സൗജന്യഭരക്ഷണവിതരണം തുടങ്ങി. രണ്ട് ദിവസത്തിനകം കടകള്‍ തുറക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.