Thursday, May 9, 2024
keralaNewsObituary

വീട്ടമ്മയുടെ മരണം ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍ 

തിരുവനന്തപുരം: രക്തത്തില്‍ കുളിച്ച നിലയില്‍ ശുചിമുറിയില്‍ കണ്ടെത്തിയ വീട്ടമ്മ വിദ്യയുടെ മരണത്തില്‍ മലയിന്‍കീഴ് പൊലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയില്‍. മലയിന്‍കീഴ് ശങ്കരമംഗലം റോഡില്‍ വീട്ടിനുള്ളിലാണ് ചോരയില്‍ കുളിച്ച നിലയില്‍ വിദ്യയെ കണ്ടെത്തിയത്. ഈ സമയത്ത് ഭര്‍ത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ സംശയം തോന്നിയ മലയിന്‍കീഴ് പൊലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. വിദ്യയുടെ അച്ഛന്‍ തന്നെയാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മ ക്ഷീണിതയായി മുറിയില്‍ കിടക്കുന്നത് കണ്ടു. പിന്നീട് ടിവി കാണാന്‍ പോവുകയായിരുന്നു. അതിനുശേഷം വൈകുന്നേരം അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെന്നും സമീപത്ത് അച്ഛന്‍ ഇരിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞതായി വിദ്യയുടെ കുടുംബം പറയുന്നു. വിദ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടുതല്‍ പരിശോധനക്ക് ശേഷമേ സംഭവത്തില്‍ കൃത്യതയുണ്ടാവൂ. സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടന്നുവരികയാണ്. വിദ്യയുടെ മരണത്തില്‍ സംശയമുണ്ടെന്ന് അച്ഛന്‍ ഗോപന്‍ പറഞ്ഞു. മകളെ നിരന്തരം ഭര്‍ത്താവ് ശല്യം ചെയ്യാറുണ്ട്. അതിന്റേ പേരില്‍ രണ്ടു മൂന്നു കേസുകളും നിലവിലുണ്ട്. മകളെ ഉപദ്രവിച്ച കേസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു. അതു കൊണ്ടുതന്നെ ഈ വിഷയത്തില്‍ സംശയമുണ്ട്. ബാത്ത്‌റൂമില്‍ വീണതാണെങ്കില്‍ ആംബുലന്‍സ് വിളിക്കുകയോ എന്നെ വിളിക്കുകയോ ചെയ്യുമായിരുന്നില്ലേയെന്നും അച്ഛന്‍ ചോദിക്കുന്നു.