Monday, May 20, 2024
keralaNews

ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പയ്യന്നൂര്‍ കോറോം സ്വദേശിനി സുനീഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സുനീഷയെ ഭര്‍ത്താവ് വിജീഷ് നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് വല്യമ്മ ദേവകി വെളിപ്പെടുത്തുന്നു. സുനീഷയ്ക്ക് വീട്ടുകാര്‍ ഭക്ഷണം പോലും കൊടുത്തിരുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍. സുനീഷ രണ്ട് മാസമായി ഭക്ഷണം കഴിച്ചിരുന്നത് ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങിയായിരുന്നുവെന്നും സ്വന്തം വീട്ടിലേക്ക് വിളിക്കാന്‍ പോലും യുവതിക്ക് അനുവാദമില്ലായിരുന്നുവെന്നും ദേവകി പറയുന്നു.അതേസമയം, ഭര്‍ത്താവും കുടുംബവും തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി സഹോദരന് അയച്ച സന്ദേശത്തില്‍ വ്യക്തമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ ഗാര്‍ഹിക പീഡനം നേരിട്ടെന്ന യുവതിയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഭര്‍ത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് ഓഡിയോ സന്ദേശത്തില്‍ സുനീഷ പറയുന്നത്. സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭര്‍ത്താവിനെതിരായ യുവതിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളും മര്‍ദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്.ഭര്‍തൃഗൃഹത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുനീഷയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓഡിയോ പുറത്തുവരുന്നത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു സുനീഷയുടേയും വിജീഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന് ശേഷം മാതാപിതാക്കള്‍ സുനീഷയുമായി അകല്‍ച്ചയിലായിരുന്നു. വിവാഹ ശേഷം വിജീഷും കുടുംബാംഗങ്ങളും സുനീഷയെ പീഡിപ്പിച്ചിരുന്നു. പീഡനം അസഹനീയമായതോടെ സുനീഷ അമ്മയുടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ നിരവധി തവണ സുനീഷയെ കാണാന്‍ ശ്രമിച്ചെങ്കിലും ഭര്‍തൃവീട്ടുകാര്‍ കാണിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വിജീഷിന്റെ വീട്ടുകാര്‍ക്കെതിരെ സുനിഷയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് നടപടി സ്വീകരിക്കാതെ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ചെയ്തത്. ഇതിനു പിന്നാലെ വീണ്ടും തന്നെ അടിച്ചുവെന്നാണ് യുവതി തന്റെ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.